ആശ്വസിക്കാം; ഉച്ചയോടെ കോട്ടയം നഗരത്തില്‍ വെള്ളമെത്തും

ktm-watterകോട്ടയം: രണ്ടുതവണയുണ്ടായ പൈപ്പ് പൊട്ടലിനെ തുടര്‍ന്നു താറുമാറായ നഗരത്തിലെ കുടിവെള്ള വിതരണം പുനരാരംഭിച്ചു. ഇന്നലെ രാത്രി 10 മുതല്‍ പടിഞ്ഞാറന്‍ മേഖലയിലേക്കു വെള്ളം നല്‍കി തുടങ്ങി. ഉച്ചയ്ക്ക് രണ്ടുവരെ ഇവിടെ വെള്ളം നല്‍കും. തുടര്‍ന്ന് ടൗണ്‍ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യും. രണ്ടു ദിവസത്തിനുള്ളില്‍ കുടിവെള്ള വിതരണം സാധാരണ നിലയിലെത്തുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.

കുടിവെള്ള വിതരണം മുടങ്ങിയതോടെ കഴിഞ്ഞ ആറു ദിവസങ്ങളായി നിലനിന്ന നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് ഇതോടെ തെല്ലാശ്വാസമായിരിക്കുകയാണ്. പൈപ്പിലെ പൊട്ടല്‍ പരിഹരിച്ച് കഴിഞ്ഞ ദിവസം കിഴക്കന്‍ മേഖലക്ക് വെള്ളം നല്‍കിയിരുന്നു. ഇന്നലെ മുതല്‍ പടിഞ്ഞാറന്‍ മേഖലയായ തിരുവാതുക്കല്‍, പുത്തനങ്ങാടി, 15ല്‍കടവ്, ഇല്ലിക്കല്‍ പ്രദേശങ്ങളിലേക്കാണ് കുടിവെള്ളം എത്തിച്ചുകൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഇവിടേക്കുള്ള വാല്‍വ് അടച്ച് വെള്ളം നഗരത്തിലേക്ക് തിരിച്ചുവിടും.

ചുങ്കം, പഴയസെമിനാരി, നാഗമ്പടം, ഈരയില്‍ക്കടവ്, കഞ്ഞിക്കുഴി, മാങ്ങാനം, കീഴിക്കുന്ന് പ്രദേശങ്ങളിലാണ് ഉച്ചയ്ക്കു ശേഷം കുടിവെള്ളം നല്‍കുക. കുടിവെള്ള പ്രശ്‌നം ഏറെ രൂക്ഷമായ നഗരത്തിലെ ഉയര്‍ന്ന പ്രദേശമായ മുട്ടമ്പലത്തേക്ക് ഇന്നു പുലര്‍ച്ചെ 3.30മുതല്‍ വാട്ടര്‍ അതോറിറ്റി കോംപ്ലക്‌സിലെ 17 ലക്ഷം ലിറ്റര്‍ ടാങ്കില്‍ നിന്നു പ്രത്യേകമായി വെള്ളം നല്‍കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറു ദിവസമായി കുടിവെള്ളം കിട്ടാതെ എറ്റവുമധികം ബുദ്ധിമുട്ട് നേരിട്ട പ്രദേശമാണിത്. ഉച്ചയ്ക്കു രണ്ടുവരെ ഇവിടേക്ക് വെള്ളം നല്‍കും.

ഉയര്‍ന്ന മര്‍ദ്ദം താങ്ങാനാകാതെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു പൊട്ടിയ പമ്പിംഗ് ഹൗസിലെ 600 എംഎം പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വിതരണം പുനരാരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണു ചൊവാഴ്ച നഗരത്തിലേക്ക് വെള്ളം എത്തുന്ന പൈപ്പും പൊട്ടിയത്. ഇതോടെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചു. വെള്ളം പമ്പ് ചെയ്യുന്നതും കുറച്ചു. പൊട്ടല്‍ പരിഹരിച്ച് വൈകുന്നേരം ആറരയോടെ കുടിവെള്ള വിതരണം പുനരാരംഭിച്ചെങ്കിലും സാധാരണ നിലയില്‍ വെള്ളം നല്‍കി തുടങ്ങിയിട്ടുമില്ല.

നഗരത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കായി 18 എംഎല്‍ഡി വെള്ളമാണു 600 എംഎംന്റെ രണ്ടു പൈപ്പിലൂടെ നല്‍കിവരുന്നത്. ഉയര്‍ന്ന മര്‍ദ്ദത്തിലാണ് ഇത്രയും വെള്ളം നഗരത്തിലെത്തുന്നത്. വീണ്ടും പൈപ്പ് പൊട്ടലിനു ഇതു കാരണമായേക്കാമെന്നതിനാല്‍ 15 എംഎല്‍ഡി വെള്ളം മാത്രമേ ഇന്നലെ നഗരത്തിലേക്ക് നല്‍കിയുള്ളൂ. ഈ വെള്ളം കുടിവെള്ള പ്രശ്‌നം രൂക്ഷമായ കിഴക്കന്‍ മേഖലയിലേക്കും നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും വിതരണം ചെയ്തു.

അഞ്ചു ദിവസം നഗരത്തില്‍ കുടിവെള്ളം മുടങ്ങിയതോടെ മുപ്പതിനായിരത്തോളം വരുന്ന നഗരവാസികളാണ് വെട്ടിലായത്. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ജില്ലാ ഭരണ സിരാകേന്ദ്രത്തിലും കുടിവെള്ളമില്ലാതായതോടെ ജീവനക്കാര്‍ വലഞ്ഞു. ജനറല്‍ ആശുപത്രിയിലും ആയിരക്കണക്കിനു രോഗികളും ജീവനക്കാരും പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ ബുദ്ധിമുട്ടിലായി. ഇന്നു മുതല്‍ വെള്ളം എത്തിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ആശങ്കയിലാണ് നഗരവാസികള്‍.

Related posts