സുനാമിത്തിരയെ നേരിടാന്‍ ആലപ്പുഴയില്‍ മോക്ഡ്രില്‍ ഇന്ന്

alp-tsunamiആലപ്പുഴ: സുനാമി ദുരന്തം നേരിടാന്‍ ജില്ല സജ്ജമാണോയെന്നു പരിശോധിക്കുന്നതിനുള്ള മോക്ഡ്രില്‍ ഇന്നു ബീച്ചില്‍ അരങ്ങേറും. ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് മോക്ഡ്രില്‍ നടക്കുക. ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിനും വനിത-ശിശു ആശുപത്രിക്കും ഇടയിലുള്ള ഭാഗത്താണ് മോക്ഡ്രില്‍ അരങ്ങേറുക. പാക്കിസ്ഥാനിലുണ്ടാകുന്ന ഭൂചലന തരംഗങ്ങള്‍ ഇവിടെ എത്തുന്നതിന്റെ സമയമനുസരിച്ചു മുന്നറിയിപ്പു നല്കും.

മുന്നറിയിപ്പ് ഇ-മെയില്‍, എസ്എംഎസ്, ഫോണ്‍ സന്ദേശം തുടങ്ങി ഏതെങ്കിലും മാര്‍ഗങ്ങള്‍ വഴിയാകും ലഭിക്കുക. അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. സുനാമി വിവരം ലഭിച്ചാലുടന്‍ ബീച്ചില്‍നിന്ന് ഉല്ലാസയാത്രികരെയും നാട്ടുകാരെയും കിഴക്കുഭാഗത്തേക്കു നീക്കും.

പിന്നീട് എത്രസമയത്തിനുള്ളില്‍ സഹായമെത്തികുന്നുവെന്നതാണ് പ്രധാനം. ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ വ്യോമസേനയുടെ ഹെലികോപ്ടറും എത്തും. അതേസമയം ഇന്നലെ ആലപ്പുഴ ബീച്ചില്‍ അപ്രതീക്ഷിതമായി ഹെലികോപ്ടര്‍ എത്തി. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഇറക്കുന്നതിനിടെ സമീപത്തെ വീടുകളുടെ ഓടുകള്‍ പറന്നുപോയത് പരിഭ്രാന്തി പടര്‍ത്തി. സുനാമി മോക്ഡ്രില്ലിന്റെ ഭാഗമായാണ് ഹെലികോപ്ടര്‍ ഗ്രൗണ്ടില്‍ ഇറക്കിയതെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്.

എന്നാല്‍, കരസേനയുടെ പരിശോധനാ പറക്കലായിരുന്നു അതെന്നു പിന്നീടാണ് മനസിലായത്. പോലീസ്, സംസ്ഥാന ദുരന്തനിവാരണസേന, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, അഗ്നിശമനവിഭാഗം, മെഡിക്കല്‍സംഘം, റവന്യുവിഭാഗം, മെഡിക്കല്‍സംഘം, കോസ്റ്റ് ഗാര്‍ഡ് തുടങ്ങി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

തൊട്ടടുത്തുള്ള ആശുപത്രിയില്‍ ദുരന്തബാധിതര്‍ക്കു ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങളുമൊരുക്കും. കണ്‍ട്രോള്‍ റൂം തുറക്കും. വ്യോമസേന, നാവികസേന ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു എയര്‍ഡ്രോപ്പിംഗ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Related posts