ആറു ദിവസമായി കേരളത്തിന്റെ മനഃസാക്ഷി ഒരു മൃതദേഹത്തിനൊപ്പം മോർച്ചറിയിലാണ്. പാലക്കാട്ട് ആൾക്കൂട്ടം തല്ലിക്കൊന്ന മുപ്പത്തൊന്നുകാരനായ റാം നാരായണൻ ഛത്തീസ്ഗഡിൽനിന്നു ജോലി തേടി എത്തിയതായിരുന്നു. കൊലയാളികൾ ആരോപിച്ചതുപോലെ അയാൾ മോഷ്ടാവായിരുന്നില്ല. പക്ഷേ, ഒരാൾ മോഷ്ടാവാണോ വ്യഭിചാരിയാണോ കാലിക്കടത്തുകാരനാണോ തങ്ങൾക്കിഷ്ടപ്പെടാത്ത മതത്തിൽ പെട്ടവനാണോ ബംഗ്ലാദേശിയാണോ… തുടങ്ങിയ ചോദ്യങ്ങൾക്കു പ്രസക്തിയേ ഇല്ല.
അത്തരക്കാരായിരുന്നെങ്കിൽ കൊന്നാലും സഹിക്കാമായിരുന്നെന്ന ചിന്തയുടെ സ്ഫുരണംപോലും ഒഴിവാക്കണം. തങ്ങൾ ഒരു കോടതിയോ കൊല്ലാൻ അധികാരമുള്ള ഗോത്രമോ റിപ്പബ്ലിക് തന്നെയോ ആണെന്നു കരുതുന്ന ആൾക്കൂട്ടങ്ങൾ പെരുകി എന്നതിനാണ് പ്രസക്തി. ഈ കൊലയാളിസംഘങ്ങൾ സ്വയംഭൂവല്ല, രാഷ്ട്രീയ-ഭരണകൂട നിശബ്ദതയിലും പ്രോത്സാഹനത്തിലും ഉയിർത്തെഴുന്നേറ്റ ഗോത്രകാല അക്രമോത്സുകതയാണ്. തടഞ്ഞില്ലെങ്കിൽ അവസരമെത്തുന്പോൾ ഇതു കേരളത്തെയും വളയും.
ഡിസംബർ 17ന് പാലക്കാട് അട്ടപ്പള്ളത്തുനിന്നു കൊലയാളികൾതന്നെ പകർത്തിയ തത്സമയ ദൃശ്യങ്ങളിലെ രണ്ടു രംഗങ്ങൾ ഹൃദയം തകർക്കുന്നു. ഒന്ന് മരിക്കുന്നതിനു തൊട്ടുമുന്പുള്ള റാം നാരായണന്റെ ദൈന്യതയാർന്ന മുഖമാണ്. തന്നെ തല്ലുന്നത് എന്തിനെന്നുപോലും തിരിച്ചറിയാനാകാതെ അന്ത്യശ്വാസമെടുക്കുന്ന, മനുഷ്യന്റെ നിസഹായതയുടെ അങ്ങേയറ്റമാണിത്. മറ്റൊരു ചിത്രം, കൈയിൽ തലവച്ച് ഉറങ്ങുന്നതുപോലെ വഴിയരികിൽ ചെരിഞ്ഞുകിടന്ന മൃതദേഹമാണ്. രണ്ടു മക്കളുടെ ദരിദ്രനായ ഒരച്ഛനായിരുന്നു അയാൾ.
15 അംഗ കൊലയാളിസംഘത്തിൽ സ്ത്രീകളുമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബംഗ്ലാദേശിയാണെന്ന വിവരം മർദനത്തിന്റെ തീവ്രത കൂട്ടിയതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബംഗ്ലാദേശിയെന്നു കേട്ടപ്പോൾ അയാളുടെ മതത്തെക്കുറിച്ചുണ്ടായ തെറ്റായ മുൻവിധിയാണ് കൊലപാതക കാരണമെങ്കിൽ കൊലയാളികൾ വർഗീയവാദികളാണ്. ബീഫ് കയറ്റുമതിയിൽ മുന്നിലുള്ള രാജ്യം, ബീഫ് കൈവശം വച്ചതിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്ന കപടത ലോകം കണ്ടതാണ്.
അട്ടപ്പള്ളത്തെ ആൾക്കൂട്ട ആക്രമണത്തിനു പിന്നിൽ ആർഎസ്എസ്-ബിജെപി ക്രിമിനലുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയമാണ് കാരണമെന്നു മന്ത്രി എം.ബി. രാജേഷും പറഞ്ഞു. പക്ഷേ, എഫ്ഐആറിൽ അതുണ്ടോ, ഉണ്ടായിട്ടു കാര്യമുണ്ടോ എന്നതിൽ വ്യക്തതയില്ല. അതെന്തായാലും, ബിജെപി ഭരണത്തിനു കീഴിൽ സംഘപരിവാർ വ്യാപിപ്പിച്ച ആൾക്കൂട്ട വിചാരണ – കൊലപാതക സംസ്കാരം പാലക്കാടുവഴി കേരളത്തിൽ നുഴഞ്ഞുകയറരുത്.
നാഴി അരിയെടുത്തതിന് മധു എന്ന ‘മനുഷ്യക്കോല’ത്തെ മോഷ്ടാവെന്നു വിധിക്കുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്ത അട്ടപ്പാടിയും പാലക്കാട് ജില്ലയിലാണ്. റാം നാരായണന് മതമല്ല വിശപ്പായിരുന്നു പ്രധാനം. കൊല്ലപ്പെട്ടവർ ദരിദ്രരായിരുന്നു, നിരപരാധരായിരുന്നു തുടങ്ങിയ ചിന്തകൾ മനുഷ്യത്വത്തിന്റെ ഭാഗമാണ്. പക്ഷേ, അത്തരം സഹതാപങ്ങളിൽനിന്നോ, ആൾക്കൂട്ടം ഉദ്ദേശിച്ച മതത്തിൽ പെട്ടവരായിരുന്നില്ല കൊല്ലപ്പെട്ടത് എന്ന അബദ്ധമോർത്തുള്ള പശ്ചാത്താപത്തിൽനിന്നോ ഉരുത്തിരിയേണ്ടതല്ല നമ്മുടെ നീതിബോധം.
കുറ്റവാളികളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണെന്ന തിരിച്ചറിവിൽനിന്നാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാടൻസംസ്കാരത്തിലേക്ക് മനുഷ്യരെ വിളിച്ചുണർത്തുന്നവർ രാഷ്ട്രീയ നേട്ടങ്ങൾക്കൊപ്പം രാഷ്ട്രശിഥിലീകരണവും സാധിച്ചിരിക്കുന്നു. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുകയെന്നു പറഞ്ഞ ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്മസ്.
അത് ആഘോഷിക്കരുതെന്നും അതുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽക്കരുതെന്നും ഉത്തരവിടുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന വർഗീയ സംഘടനകളെ ഉത്തരേന്ത്യയിൽ ബിജെപി സർക്കാരുകൾ തടയുന്നതായി കാണുന്നില്ല. വർഗീയത തലപൊക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഭേദം കേരളമാണെന്നതിൽ സംശയമില്ല. ഉത്തരേന്ത്യയിൽ ആശംസിക്കാനാവാത്ത ക്രിസ്മസും മുറിക്കാനാകാത്ത കേക്കും ഇവിടെ വിതരണം ചെയ്യണമെന്നില്ല.
റാം നാരായൺ എന്ന ദരിദ്രനെ ക്രിമിനലുകളുടെ നേതൃത്വത്തിൽ തല്ലിയും ഇടിച്ചും ചവിട്ടിയും ഒരു പഴന്തുണിക്കെട്ടുപോലെ നിശ്ചലമാക്കിയപ്പോൾ തടയാത്ത കാണികൾ അട്ടപ്പള്ളത്തും ഉണ്ടായിരുന്നു. കേരളത്തിന്റെ മനഃസാക്ഷിയെയും ഉത്തരേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലകൾ പുറത്തിറക്കിയ വിദ്വേഷ വൈറസുകൾ ബാധിക്കുകയാണോ? ചില മതങ്ങളുടെ അക്രമോത്സുകതയെ മാത്രം എതിർക്കുന്ന സംഘടനകളും ‘പുൽക്കൂട് പണി’യിലായതിനാൽ മൗനത്തിലായി.
രാഷ്ട്രീയക്കാർ നടത്തിയിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ മതങ്ങൾ ഏറ്റെടുക്കുന്നത് മതങ്ങൾക്കു കൂടുതൽ സ്വാധീനമുള്ള ഇന്ത്യയിൽ കൂടുതൽ ആപത്കരമാണ്. മറ്റുള്ളവരെ വിചാരണ ചെയ്യാനും കൊല്ലാനും അവകാശമുണ്ടെന്നു കരുതുന്ന ആൾക്കൂട്ടങ്ങൾ പരമാധികാര രാഷ്ട്രത്തിനുള്ളിലെ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കുകളാണ്.
രാഷ്ട്രീയ-ഭരണകൂട-വർഗീയ പിന്തുണയിൽ വളരുന്ന ഈ സാമന്തരാജ്യങ്ങളെ വച്ചുപൊറുപ്പിക്കരുത്. ആൾക്കൂട്ടം ആശയങ്ങളുടെ സൃഷ്ടിയായതിനാൽ രാജ്യത്തൊരിടത്തും അതു സ്വയം പിരിഞ്ഞുപോകില്ല. അട്ടപ്പള്ളത്തേത് അവസാനത്തേതാകാൻ കടുത്ത നടപടിയുണ്ടാകണം.
