ആരാണ് കടുക്കന്‍ ? വിപിന്റെ സഹോദരനുമായി മണി വഴക്കിടുകയും തല്ലുകയും ചെയ്തത് എന്തിന് ? മറ്റു ജോലി കണ്ടെത്തിക്കോളാന്‍ സഹായികളോടു പറഞ്ഞതായും സൂചന

mANIതൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ഇന്ന് മണിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യും. മണിയുടെ ഭാര്യാപിതാവിനെയും കസ്റ്റഡിയിലുള്ള മറ്റൊരു ബന്ധുവായ കടുക്കന്‍ എന്ന് വിളിക്കുന്ന വിപിന്റെ അടുത്ത ബന്ധുക്കളെയുമാണ് ചോദ്യം ചെയ്യുക. വിപിന്റെ സഹോദരനുമായി മണി നേരത്തെ വഴക്കിടുകയും തല്ലുകയും ചെയ്തതായി പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് വിശദമായി അന്വേഷിക്കും.

മണിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കാനും മണിക്ക് ബിനാമി പേരുകളില്‍ സ്വത്തുക്കളോ അക്കൗണ്ടുകളോ ഉണ്ടായിരുന്നോ എന്ന അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മണിയുടെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍, ബിനാമി അക്കൗണ്ടുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്.

മണിയുടെ ശരീരത്തില്‍നിന്ന് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയെന്ന പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ ഇതെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചിയിലെ ആശുപത്രിയില്‍ നടന്ന ലാബ് പരിശോധനയിലാണ് കഞ്ചാവു പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയത്. കഞ്ചാവ് ലേഹ്യം പോലുള്ള എന്തെങ്കിലും പാഡിയില്‍ നടന്ന സല്‍ക്കാരത്തില്‍ ഉപയോഗിച്ചിരുന്നോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ രാമകൃഷ്ണന്‍ എന്നിവരില്‍ നിന്നും വീണ്ടും മൊഴിയെടുക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന് ഇവരുടെ മൊഴികളും നിര്‍ണായകമാണെന്നതിനാലാണ് ഇത്.

അതേസമയം മണിയുടെ മരണം ആത്മഹത്യയാക്കാന്‍ ശ്രമിക്കുന്നതായി സഹോദരനടക്കമുള്ളവര്‍ ആരോപിച്ചിട്ടുണ്ട്. അതിനിടെ അവസാന നാളുകളില്‍ രോഗങ്ങള്‍ മൂലം മണി കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളായിരുന്നുവെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. ചാലക്കുടിയിലും പരിസരത്തും കീടനാശിനി വില്‍ക്കുന്ന കടകളില്‍ ഇന്ന് പോലീസ് പരിശോധന നടത്തും. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ ഇവിടെ നിന്ന് കീടനാശിനികള്‍ ആരെങ്കിലും വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ്  അന്വേഷിക്കും.

കസ്റ്റഡിയിലുള്ള വിപിന്‍ മണിയുമായി വളരെ അടുത്തിടപഴകിയിരുന്ന ബന്ധുവാണ്. മണിക്ക് മദ്യം നല്‍കിയിരുന്നതില്‍ പ്രധാനി വിപിന്‍ ആണെന്നാണ് മണിയുടെ വീട്ടുകാര്‍ തന്നെ ആരോപിച്ചിട്ടുള്ളത്. വിപിനിനെ കൂടെ നിര്‍ത്തുന്നതില്‍ ഭാര്യ നിമ്മിയടക്കമുള്ളവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും മണി അതിനെയൊന്നും വകവെച്ചിരുന്നില്ല. പുലര്‍കാലത്ത് മണിക്ക് വിപിന്‍ മദ്യം നല്‍കാറുണ്ടെന്നും പറയപ്പെടുന്നു. വിപിന്റെ സഹോദരന്‍ ഇടക്ക് പാഡിയിലെത്തുകയും മദ്യപിച്ച് ബഹളം വെക്കുകയും ചെയ്തിരുന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതെത്തുടര്‍ന്ന് ഇയാളുമായി മണി സംഘര്‍ഷത്തിലേര്‍പ്പെട്ടതായും പറയുന്നു. ഇതിന്റെ എന്തെങ്കിലും വൈരാഗ്യം ഉണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നുണ്ട്.

മറ്റു ജോലി കണ്ടെത്തിക്കോളാന്‍ സഹായികളോടു പറഞ്ഞതായി സൂചന

തൃശൂര്‍: തനിക്കൊപ്പമുണ്ടായിരുന്നവരോട് മറ്റു ജോലി കണ്ടെത്തിക്കോളാന്‍ കലാഭവന്‍ മണി പറഞ്ഞതായി സൂചന. മണിക്കൊപ്പം കഴിഞ്ഞ കുറച്ചുകാലമായി ഒപ്പമുണ്ടായിരുന്ന, ഇപ്പോള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് മൊഴിയെടുത്തുകൊണ്ടിരിക്കുന്ന മുരുകന്‍, വിപിന്‍, അരുണ്‍, എന്നിവരടക്കമുള്ളവരോടാണ് മണി മറ്റു ജോലി കണ്ടെത്തിക്കോളാന്‍ പറഞ്ഞതെന്നാണ് സൂചന.

രോഗംമൂലം ഏറെ മാനസിക സംഘര്‍ഷത്തിലായിരുന്നതുകൊണ്ടാണ് മണി ഇങ്ങനെ പറഞ്ഞതെന്നാണ് സഹായികള്‍ പറയുന്നതെങ്കിലും മണി ഇവരെ ഒഴിവാക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കൊപ്പമുണ്ടായിരുന്നവരെ ചില സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ മണി ഒഴിവാക്കിയിരുന്നു.

Related posts