കൊല്ലം: അവാര്‍ഡിന്റെ മാധുര്യത്തിലെ മേളപ്പെരുമയുമായി കലാഭാരതി ദിനേശന്‍. പന്ത്രണ്ടാമത്തെ വയസില്‍ കഥകളി ചെണ്ടകൊട്ടില്‍ ഹരിശ്രീ കുറിച്ച ഈ യുവാവ് ഇന്ന് പഞ്ചാരിമേളം, തായമ്പക, ചെണ്ടമേളം എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചുകഴിഞ്ഞു.
ഈ വാദ്യമേളത്തോടുള്ള ഇഷ്ടം മൂലം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ദിനേശന്‍ സൗജന്യമായി പരിശീലനം നല്‍കിവരുന്നുണ്ട്. ചെണ്ടവാദ്യമെന്ന കല കൂടുതല്‍ പ്രചരിപ്പിക്കുകയും ആസ്വാദകരില്‍ മേളക്കൊഴുപ്പ് ഒട്ടും ചോരാതെ എത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശ്യമെന്ന് ഇദ്ദേഹം പറയുന്നു.
കൊട്ടിയം മേലേവിള വീട്ടില്‍ ദിനേശ് പാരമ്പര്യമായാണ് ഈ കല സ്വായത്തമാക്കിയത്. അച്ഛന്‍ കൊട്ടിയം സുകുമാരനാശാന്‍ കഥകളി ചെണ്ടവിദ്വാനായിരുന്നു. മുത്തച്ഛനും ചെണ്ടകൊട്ടിനെ ഉപാസിച്ച കലാകാരനായിരുന്നു. അച്ഛനാണ് ദിനേശന്റെ ആദ്യഗുരു. പിന്നീട് കലാഭാരതിയില്‍ പഠിച്ചു. തുടര്‍ന്ന് നവരംഗത്തില്‍ കലാമണ്ഡലം നാരായണന്‍കുട്ടി, കലാഭാരതി ആയാംകുടി കുട്ടപ്പമാരാര്‍, മാര്‍ഗിയില്‍ കലാമണ്ഡലം രാമന്‍നമ്പൂതിരി എന്നിവരുടെ ശിക്ഷണത്തിലും ചെണ്ടവാദ്യം അഭ്യസിച്ചു.
ഇപ്പോള്‍ തെക്കന്‍കേരളത്തിലെ പ്രധാന ചെണ്ടവാദ്യകലാകാരനായ ദിനേശിനെ തേടി നിരവധി അവാര്‍ഡുകളാണ് എത്തിയത്. 2003ല്‍ ലഭിച്ച കേരള ക്ഷേത്രകലാ അനുഷ്ഠാനവേദിയുടെ പുരസ്കാരം, ക്ഷേത്രശ്രീ പുരസ്കാരം ഉള്‍പ്പെടെയാണ് ദിനേശനെതേടിയെത്തിയ അംഗീകാരങ്ങള്‍. അടുത്തിടെ തിരുവനന്തപുരം പ്രസ്ക്ലബില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എംഎല്‍എയാണ് ക്ഷേത്രശ്രീ പുരസ്കാരം സമ്മാനിച്ചത്.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഉമയനല്ലൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ് ദിനേശ്. സുഗന്ധിയാണ് ഭാര്യ. ഗ്രാമ്യ, നവമ്യ എന്നിവര്‍ മക്കളും. ഇവരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗ്രാമ്യ അടുത്തിടെ തായമ്പകയില്‍ അരങ്ങേറ്റം നടത്തികഴിഞ്ഞു.