ഒരു സ്കൂള്‍ തിരിച്ചുവന്ന കഥ… പൂട്ടലിന്റെ വക്കില്‍നിന്നു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

alp-schoolസ്വന്തം ലേഖകന്‍
കരുവാറ്റ: ഏതാനും വര്‍ഷംമുമ്പ് കരുവാറ്റ സെന്റ് ജോസഫ് എല്‍പി സ്കൂളിന്റെ പരിസരത്തുകൂടി കടന്നുപോകുമ്പോള്‍ പൂര്‍വവിദ്യാര്‍ഥികളില്‍ പലരുടെയും മനസില്‍ ഒരു നൊമ്പരമുണ്ടായിരുന്നു. അമ്പതാണ്ടു പിന്നിടുന്ന ഈ സ്കൂള്‍ ഇനി എത്രനാള്‍..? എന്നതായിരുന്നു  അത്. ഓരോ വര്‍ഷവും കുറയുന്ന കുട്ടികള്‍, കെട്ടിടങ്ങളുടെ അപര്യാപ്തത, യാത്രാ സൗകര്യത്തിന്റെ അപര്യാപ്ത… എന്നിങ്ങനെ പലവിധ പ്രശ്‌നങ്ങള്‍പ്പെട്ടുഴലുന്ന സ്കൂളിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ് ആരും പ്രതീക്ഷിച്ചിരുന്നില്ല. മറ്റുപല എയ്ഡഡ് സ്കൂളുകള്‍പോലെ തങ്ങളുടെ പ്രിയപ്പെട്ട സ്കൂളും അണ്‍ എക്കണോമിക്കായി മുദ്രകുത്തപ്പെട്ടു ഇല്ലാതാകുമെന്നു അവര്‍ കരുതി.

എന്നാല്‍, മാനേജ്‌മെന്റും അധ്യാപകരും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ കരുവാറ്റയില്‍ ഒരു വിസ്മയം വിരിഞ്ഞു. കരുവാറ്റ സെന്റ് ജോസഫ് ഇടവകയോടു ചേര്‍ന്നു കുറിച്ചിക്കല്‍ കടവിനുസമീപം തലയുയര്‍ത്തിനില്‍ക്കുന്ന സ്കൂള്‍ ഇന്നു നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. സ്കൂളിലേക്കുള്ള സഞ്ചാരം അതീവ ദുഷ്കരമാണ്. ഓട്ടോപിടിച്ചും കടത്തുവള്ളം കടന്നും നാലഞ്ചു കിലോമീറ്ററുകള്‍ താണ്ടിയും ഇപ്പോള്‍ കുട്ടികള്‍ ഈ സ്കൂളിനെ തേടിയെത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്കൂള്‍ അടിമുടി മാറിയതാണ് മാതാപിതാക്കളെയും കുട്ടികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

1964 ജൂണ്‍ ഒന്നിനു തുടങ്ങിയ സ്കൂള്‍ അതിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ തുടക്കമിട്ട പദ്ധതികളാണ് സ്കൂളിന്റെ മുഖച്ഛായ മാറ്റിയത്. ഇംഗ്ലീഷ്-ഹിന്ദി ഭാഷാ പരിശീലനം, യോഗ-സംഗീത-കരാട്ടെ-നൃത്ത പരിശീലനങ്ങള്‍, വിവിധ ക്ലബുകളുടെ രൂപീകരണം, സ്‌കോളര്‍ഷിപ് പരീക്ഷകള്‍ക്കു പ്രത്യേക പരിശീലനം തുടങ്ങി അണ്‍ എയ്ഡഡ്-സിബിഎസ്ഇ സ്കൂളുകളോടു കിടപിടിക്കുന്ന പദ്ധതികളാണ് ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തില്‍ നടപ്പാക്കിയത്. മാനേജര്‍ ഫാ.മാത്യു കളത്തിലിന്റെ നിറഞ്ഞ പിന്തുണ കൂടിയായപ്പോള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചുവരവായി മാറി.

ഒപ്പം 52 ലക്ഷത്തോളം രൂപ മുടക്കി സ്കൂളിനു ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചു. സ്കൂളിന് ഇങ്ങനെയൊരു കെട്ടിടം ആരുടെയും സ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു. മാനേജ്‌മെന്റും പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും കൈയയച്ചു സഹായിച്ചപ്പോള്‍ സുവര്‍ണജൂബിലി മന്ദിരം നോക്കിനില്‍ക്കെ ഉയര്‍ന്നുവന്നു. കുട്ടികളുടെ എണ്ണം കുത്തനെ കുറഞ്ഞു പ്രതിസന്ധിലേക്കു നീങ്ങിക്കൊണ്ടിരുന്ന സ്കൂളില്‍ രണ്ടുവര്‍ഷമായി കുട്ടികളുടെ എണ്ണം കൂടിവരുന്നു. മൂന്നു വര്‍ഷംമുമ്പ് കുട്ടികളുടെ എണ്ണം 16. എന്നാല്‍, എല്‍കെജി, യുകെജി ഉള്‍പ്പെടെ നൂറോളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്. കുട്ടികളില്ലാതെയും സൗകര്യങ്ങളില്ലാതെയും പ്രതിസന്ധിയില്‍ ഉഴലുന്ന എയ്ഡഡ് സ്കൂളുകള്‍ക്കു മുന്നില്‍ ഒരു പാഠമാവുകയാണ് കരുവാറ്റ സെന്റ് ജോസഫ് എല്‍പി സ്കൂള്‍. നല്ല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ കുട്ടികള്‍ തേടിവരുമെന്ന പാഠം.

Related posts