വടക്കഞ്ചേരി: ലോക ജലദിനത്തിലും നാട്ടിലെവിടെയും വറചട്ടിപോലെ വരണ്ടുണങ്ങിയ പുഴകളും തോടുകളും മാത്രം. മേഖലയില്‍ വേനല്‍മഴ വൈകുന്നതും പൊള്ളുന്ന ചൂടും ജീവിതം ദുസഹമാക്കുന്നു. ഓരോദിവസം പിന്നിടുമ്പോഴും ചൂടുകൂടി ഉള്ള ജലാംശംപോലും വറ്റികത്തിക്കാളുന്ന സ്ഥിതിയായി.എവിടെ നോക്കിയാലും വരള്‍ച്ചയുടെ ആശങ്കപ്പെടുത്തുന്ന രൂപങ്ങളാണ്. മംഗലംഡാമിന്റെ മലയോര മേഖലകളിലെല്ലാം ജലക്ഷാമം അതിരൂക്ഷമാണ്. കരിങ്കയം, നന്നാങ്ങാടിപോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളം കൊണ്ടുവന്നാണ് ജനങ്ങള്‍ കഴിയുന്നത്. കവിളുപ്പാറ ആദിവാസി കോളനിയില്‍ കുടിവെള്ളം കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കാട്ടുചോലയില്‍ കുഴിയുണ്ടാക്കി അതില്‍ ഊറിവരുന്ന വെള്ളമാണ് കോളനിയിലെ കുടുംബങ്ങള്‍ വീതം വയ്ക്കുന്നത്. ആളില്ലാത്ത വീടുകളില്‍നിന്നും വെള്ളം മോഷ്ടിക്കുന്ന സ്ഥിതിവരെയുണ്ട്. കുളിക്കാനും തുണികഴുകാനും വെള്ളമില്ലാത്തത് കോളനിയിലെ കുട്ടികള്‍ക്ക് ത്വക്രോഗങ്ങളും ചൊറിയും പടരാനും കാരണമാകുന്നുണ്ട്.നാട്ടിന്‍പുറങ്ങളില്‍ പുഴകളിലെ തടയണകളില്‍ മാത്രമാണ് കുറച്ചെങ്കിലും വെള്ളം നില്‍ക്കുന്നത്. വെള്ളത്തിന് ഒഴുക്കില്ലാത്തതിനാല്‍ മാലിന്യവും കുന്നുകൂടുകയാണ്. പുഴകളില്‍ ശേഷിക്കുന്ന കുഴികളിലെ മത്സ്യങ്ങളെ പിടിക്കാന്‍ വിഷംകലര്‍ത്തിയും തോട്ടപൊട്ടിച്ചും സാമൂഹ്യവിരുദ്ധ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു.
ആലത്തൂര്‍ താലൂക്കില്‍ മാത്രം ചെറുതും വലുതുമായ പുഴകളിലായി അമ്പതോളം തടയണകള്‍ തകര്‍ന്നു കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനാല്‍ മഴക്കാലം കഴിയുന്നതോടെ പുഴകളിലെ വെള്ളവും ഒഴുകിപോകും 2007-ലുണ്ടായ അതിവര്ഷത്തിലാണ് തടയണകള്‍ കൂടുതലും തകര്‍ന്നത്. പിന്നീട് തടയണകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള പദ്ധതികളൊന്നും ഉണ്ടായില്ല.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡാമുകളും കുളങ്ങളും ഉള്ളത് ജില്ലയിലാണെങ്കിലും വേനലായാല്‍ ജലക്ഷാമവും ഇവിടെ പാരമ്യത്തിലെത്തുകയാണ്. പൊതുകുളങ്ങളും കിണറുകളും സംരക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നു മാത്രം.
ഒരു ഡസന്‍ ഡാമുകള്‍ക്കൊപ്പം അയ്യായിരം കുളങ്ങള്‍ ജില്ലയിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ മുന്നൂറോളം കുളങ്ങളും പൊതുകുളങ്ങളാണ്. നാലും അഞ്ചും ഏക്കര്‍ വിസ്തൃതി വരുന്ന ഭീമന് കുളങ്ങളും കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത്തരം ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല.തൊഴിലുറപ്പുപദ്ധതിയില്‍ കുളത്തിലെ ചെളികോരി കുളക്കരയിലിടും. മഴക്കാലമായാല്‍ ഈ ചെളിതന്നെ കുളത്തിലേക്ക് ഇറങ്ങും.മിക്ക പൊതുകുളങ്ങളും ചണ്ടിനിറഞ്ഞും കാടുമൂടിയും ഉപയോഗശൂന്യമാണ്. തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഇത്തവണത്തെ ജലക്ഷാമം പ്രശ്നമാകും.