ഈസ്റ്റര്‍ വിനോദമായി ന്യൂസിലന്‍ഡില്‍ ബണ്ണി ഹണ്ട്

eaterചോക്ലേറ്റ് മുട്ടകള്‍ക്കായുള്ള വേട്ട ഈസ്റ്റര്‍ വിനോദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍, ന്യൂസിലന്‍ഡില്‍ ഈസ്റ്ററിനോടനുബന്ധിച്ചുള്ള വിനോദം മുയല്‍ വേട്ടയാണ്. 27 ടീമുകളായി 300 വേട്ടക്കാര്‍ പങ്കെടുത്ത വിനോദ മത്സരത്തില്‍ കൊന്നൊടുക്കിയത് 10,000ലധികം മുയലുകളെ. ബണ്ണി ഹണ്ട് എന്ന മത്സരത്തിന് 24 മണിക്കൂറാണ് സമയപരിധി. ദുഃഖവെള്ളിയാഴ്ച തുടങ്ങുന്ന ഈ വിനോദം ശനിയാഴ്ചയാണു പൂര്‍ത്തിയാകുന്നത്.

ന്യൂസിലന്‍ഡിലെ സെന്‍ട്രല്‍ ഒറ്റാഗോ ജില്ലയില്‍ 25 വര്‍ഷമായി തുടരുന്ന വിനോദമാണിത്. കൃഷിവിളകള്‍ മുയലുകള്‍ നശിപ്പിക്കുന്നത് പ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതിനൊരു പരിഹാരമായിട്ടാണ് വര്‍ഷത്തിലൊരിക്കല്‍ മുയല്‍വേട്ട നടത്തുന്നത്. രാത്രി മുഴുവന്‍ ഉറക്കമിളച്ച് വേട്ടക്കാര്‍ മുയലുകള്‍ക്കായി അലയും.

കഴിഞ്ഞ വര്‍ഷം ഈ പരിപാടിക്കെതിരേ മൃഗാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ആരെയും കണ്ടില്ലെന്നു ബണ്ണി ഹണ്ട് പരിപാടിയുടെ സംഘാടകനായ ഫെരീറ പറയുന്നു. മുയലുകള്‍ മനുഷ്യര്‍ക്കു വലിയ പ്രശ്‌നമായി മാറുന്നതിനെക്കുറിച്ചു മൃഗാവകാശ പ്രവര്‍ത്തകര്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ വര്‍ഷത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീം 889 മുയലുകളെയാണു പിടികൂടിയത്. ബണ്ണി ഹണ്ട് പരിപാടിയില്‍ ഏറ്റവും വലിയ മുയല്‍വേട്ടയില്‍ പിടികൂടിയത് 30,000 എണ്ണത്തെയാണ്. കൊന്നൊടുക്കിയ മുയലുകളില്‍ ഏറിയ പങ്കും വളം നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. ചിലര്‍ ഭക്ഷണത്തിനായി വീട്ടിലേക്കു കൊണ്ടുപോകാറുണ്ട്. എന്നാല്‍, മത്സരത്തില്‍ കാണിക്കുന്ന ആവേശമൊന്നും തീന്‍മേശയില്‍ മുയലുകളോട് കാണിക്കാന്‍ ഇവിടത്തുകാര്‍ക്കു താത്പര്യമില്ല.

Related posts