വിരമിക്കല്‍ ദിനത്തില്‍ പ്രിന്‍സിപ്പലിന് “കുഴിമാടം’ വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു

kuzhimadamപാലക്കാട്: വിരമിക്കല്‍ ദിനത്തില്‍ ഗവണ്‍മെന്റ് വിക്ടോറിയ കോളജ് പ്രിന്‍സിപ്പിലിനെ അപമാനിച്ച സംഭവം ബിജെപി ദേശീയതലത്തില്‍ രാഷ്ട്രീയ ആയുധമാക്കുന്നു. പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍.സരസുവിനെതിരേയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് കോളജില്‍ പ്രതീകാത്മക കുഴിമാടമൊരുക്കി ഒരുകൂട്ടര്‍ പ്രതികരിച്ചത്. വിരല്‍ നീണ്ടതു എസ്എഫ്‌ഐയിലേക്കും ഇടതു അധ്യാപക സംഘടനയായ എകെജിസിടിയിലേക്കും ആയിരുന്നു. ഇരു സംഘടനകളും ഇതു നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

ഹരിയാന, ഹൈദരാബാദ് തുടങ്ങിയവിടങ്ങളിലെ ദളിത് സംഭവങ്ങളില്‍ പ്രതിക്കൂട്ടിലായ ബിജെപി പിടിവള്ളിയായാണ് കേരളത്തിലെ ഈ സംഭവത്തെ കാണുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നലെ പാലക്കാട്ടെത്തിയ ബിജെപി കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഡോ. സരസുവിനെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി.  സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരേ മാത്രം കേസെടുത്തതില്‍ തൃപ്തിയില്ലെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ മന്ത്രി പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും അറിയിച്ചു.

കോളജ് പ്രിന്‍സിപ്പലിനെ പ്രതീകാത്മക ശവകൂടീരം നിര്‍മ്മിച്ച് അപമാനിച്ച സംഭവം ലജ്ജാകരമാണെന്നും അത് തന്നെ ഏറെ ദു:ഖിപ്പിച്ചെന്നും കേന്ദമന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ ഒരു ദളിത് സ്ത്രീയായതുകൊണ്ടാണ് അവര്‍ക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രോഹിത് വെമുലയക്കും മറ്റും മുദ്രവാക്യം വിളിക്കുന്ന നാട്ടിലാണ് ഇത് നടന്നിരിക്കുന്നത്. അതും നഗരത്തിനുളളില്‍. ഓര്‍ക്കുമ്പോഴെ ലജ്ജതോന്നുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ എകെജിസിടിയ്ക്കു പങ്കില്ലെന്നു ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിനെ പ്രതീകാത്മക ശവകുടീരം നിര്‍മിച്ച് അപമാനിച്ചതില്‍ എസ്എഫ്‌ഐക്കും ആള്‍കേരളഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും പങ്കില്ലെന്ന് എസ്എഫ്‌ഐ കോളജ് യൂണിയന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇത്തരം പ്രചരണം എസ്എഫ്‌ഐയെ കാരിവാരിതേക്കാന്‍ മാത്രമാണമെന്നും ഇതിനുപിന്നില്‍ പ്രിന്‍സിപ്പലും സംഘപരിവാറും ചേര്‍ന്ന് നടത്തിയ  നാടകമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പ്രിന്‍സിപ്പാളിന്റെ ഏകാധിപത്യപ്രവണതക്കെതിരെയും കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള അലംഭാവത്തിനെതിരെയും ഇടതുപക്ഷ അധ്യാപക സംഘടനയും എസ്എഫ്‌ഐയും രംഗത്തു വന്നിരുന്നു.

ഇത്തരം പ്രവൃത്തികളാണ്  ഇടത് സംഘടനകള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ തിരിയാനും ഇപ്പോഴത്തെ വിവാദത്തിനിടയാക്കിയതെന്നും  കോളജ് ചെയര്‍മാന്‍ ആനന്ദ് ജയന്‍, എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ഷേക്ക് നഫാസ് എന്നിവര്‍ പറഞ്ഞു.

Related posts