ബെര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥിത്വം അനുവദിക്കുമ്പോള്‍ ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തുന്നു. ദേശീയോഗ്രഥനം നിലനിര്‍ത്തണമെന്ന വ്യവസ്ഥയാണ് പുതിയ നിയമ നിര്‍മാണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
മെര്‍ക്കലിന്റെ വിശാലഭരണ മുന്നണിയിലെ സിഡിയു, സിഎസ്യു, എസ്പിഡി എന്നീ കൂട്ടുകക്ഷികള്‍ മുന്നോട്ടുവച്ച നിയമനിര്‍മാണ നിര്‍ദേശത്തിനു പരക്കെ അംഗീകാരമായിക്കഴിഞ്ഞു. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ഇന്റഗ്രേഷന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധാനന്തര ജര്‍മനിയില്‍ പാസാക്കുന്ന ആദ്യ നിയമമാകും ഇത്.
ജര്‍മന്‍ ജീവിതവുമായും സമൂഹവുമായും ചേര്‍ന്നു പോകാന്‍ സഹായിക്കുന്ന തരത്തിലുള്ള കോഴ്സുകള്‍ അഭയാര്‍ഥികള്‍ക്കു നല്‍കും. ഇതിനു പുറമേ, തൊഴില്‍ വിപണിയിലെ പ്രതിബന്ധങ്ങള്‍ എടുത്തു മാറ്റുകയും അഭയാര്‍ഥികള്‍ക്കായി കുറഞ്ഞ ശമ്പളത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ ഉദ്ദേശിക്കുന്നു. പദ്ധതികള്‍ക്കു വഴങ്ങാത്ത അഭയാര്‍ഥികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ നല്‍കില്ല. സര്‍ക്കാര്‍ അനുവദിക്കുന്ന സ്ഥലത്തുനിന്നു താമസം മാറ്റുന്നവര്‍ക്ക് പിഴ ചുമത്താനും വ്യവസ്ഥ.
മുന്നണിയിലെ കക്ഷി നേതാക്കളായ ചാന്‍സലര്‍ മെര്‍ക്കല്‍, ഉപചാന്‍സലര്‍ സീഗ്മാര്‍ ഗാബ്രിയേല്‍, ഹോര്‍സ്റ്റ് സീഹോഫര്‍ എന്നിവരാണ് പുതിയ നിയമ നിര്‍മാണത്തിന്റെ ശില്പികള്. ഒന്നേകാല്‍ മില്യന്‍ അഭയാര്‍ഥികളെ യാതൊരു വ്യവസ്ഥയുമില്ലാതെ ജര്‍മനിയില്‍ കുടിയേറാന്‍ സമ്മതിച്ച് വേണ്ടതെല്ലാം നല്കുമെന്നു പ്രഖ്യാപിച്ച മെര്‍ക്കലിന് ഇതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാരും കൂട്ടുകക്ഷിക്കാരും പ്രതിപക്ഷവും കൂടി പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാല്‍ ഇതിനു തടയിടാന്‍ മെര്‍ക്കല്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. ഒടുവില്‍ രാജ്യത്തെ ജനങ്ങളുടെ പൊതുവികാരത്തിനു മുന്നില്‍ മെര്‍ക്കലിനു മുട്ടുമടക്കേണ്ടിയും വന്നു. ഇതിന്റെയൊക്കെ പ്രതികരണമെന്നോണമാണ് പുതിയ കുടിയേറ്റനിയമവും ഇപ്പോള്‍ ദേശീയോഗ്രഥന നിയമവും ഒക്കെ നിര്‍മിച്ച് പ്രാബല്യത്തിലാക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍