ഗവാസ്‌കറിനെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചത് ആരും കണ്ടിട്ടില്ല ! സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോഡ്രൈവറെ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച്; കേസ് അട്ടിമറിയുടെ പാതയിലോ ?

തിരുവനന്തപുരം : പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിക്കുന്നത് കണ്ടവര്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. കേസില്‍ ഏകദൃക്‌സാക്ഷിയായ തിരുവനന്തപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഇപ്പോള്‍ കാണാനില്ല. ഇയാള്‍ എവിടെയാണെന്നു പോലും ആര്‍ക്കും വിവരമില്ല. ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

സംഭവശേഷം ഇയാളുടെ ഓട്ടോയിലാണു സ്നിഗ്ധ തലസ്ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത്. ആശുപത്രിയില്‍ ഡോക്ടറോടു പറഞ്ഞത് ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ്. ഇക്കാര്യം ഡോക്ടര്‍ ആശുപത്രി രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും നോട്ടീസ് ഇറക്കുന്നതു പരിഗണനയിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും സ്നിഗ്ധയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയാറാകാത്തതിനു പിന്നില്‍ ഐ.പി.എസ്. അസോസിയേഷന്റെ സമ്മര്‍ദമാണ്. ദാസ്യപ്പണി വിവാദത്തേത്തുടര്‍ന്നു പോലീസ് ആസ്ഥാനത്തു ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ ഔദ്യോഗികപക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച് സുദേഷ്‌കുമാറിനു പിന്നില്‍ അണിനിരന്നിരിക്കുകയാണ്.

ഓട്ടോ ഡ്രൈവറെ കണ്ടെത്തിയാലേ കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ ഹൈക്കോടതി നിലപാട് ഗവാസ്‌കര്‍ക്ക് അനുകൂലമാണ്. സ്നിഗ്ധയുടെ എതിര്‍പരാതിയില്‍ ഗവാസ്‌കറുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, എ.ഡി.ജി.പിയുടെ മകള്‍ക്കു പ്രത്യേകപരിഗണനയില്ലെന്നും വ്യക്തമാക്കി. സ്നിഗ്ധയുടെ പരാതി പട്ടികജാതി കമ്മിഷനും പരിഗണിക്കുന്നുണ്ട്. എന്നാല്‍, തന്നെ ജാതീയമായി വേട്ടയാടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന എഡിജിപിയുടെ ആരോപണം ഡിജിപി ലോക്‌നാഥ് ബെഹ്‌റ തള്ളി.

Related posts