പാര്‍ട്ടിക്കു താല്‍പര്യമുള്ള മുതലാളിമാര്‍ക്കെതിരേയുള്ള സമരങ്ങള്‍ ഏതു വിധേനയും പൊളിക്കേണ്ടതാണ് ! ഏംഗല്സിന്റെ ‘പ്രകൃതിയുടെ വൈരുധ്യാത്മകത’ പലര്‍ക്കും വൈകിയേ മനസ്സിലാകൂ; ആലപ്പാട് സമരത്തില്‍ നുണപ്രചാരണം നടത്തുന്ന സഖാക്കന്മാരെ പൊളിച്ചടുക്കി ഹരീഷ് വാസുദേവന്‍…

കൊല്ലം: ആലപ്പാട്ടെ പരിസ്ഥിതി സമരത്തെ പിന്തുണച്ച് കേരളമാകെ മുമ്പോട്ടു വരുമ്പോള്‍ ഇതിനെ സംശയത്തോടെ കാണുന്ന പലരുമുണ്ട്. മന്ത്രി മേഴ്സി കുട്ടി അമ്മയുടെ വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. പല സിപിഎമ്മുകാരും ആലപ്പാട് സമരത്തെ പിന്തുണയ്ക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ആലപ്പാടുകാര്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് വിശദീകരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ ഹരീഷ് വാസുദേവന്‍. ഹരീഷിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സൈലന്റ് വാലി സംരക്ഷണ സമരത്തിന് CPM ഉം CPI യും ഒക്കെ തുടക്കത്തില്‍ എതിരായിരുന്നു എന്നു സമരത്തിന് നേതൃത്വം നടത്തിയവര്‍ പറഞ്ഞിട്ടുണ്ട്. അണിനിരന്നവരെ കേവലപരിസ്ഥിതി വാദികള്‍ എന്നല്ല, തീവ്രവാദികള്‍ എന്നാണ് വിളിച്ചത്. CIA യുടെ വിദേശപണം പറ്റുന്നവരാണ് സമരക്കാര്‍ എന്നുവരെ ആക്ഷേപമുണ്ടായി. സമരം വിജയിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞു, എതിര്‍ത്തവരില്‍ പലരും പരസ്യമായി ഖേദം പ്രകടിപ്പിച്ചു. അത്രയും പാരിസ്ഥിതിക ബോധം ഉണ്ടായിരുന്നില്ല എന്നു കുമ്പസാരിച്ചു.

എന്‍ഡോസള്‍ഫാന്‍ ആദ്യസമരകാലത്തു CPIM സമരത്തിന് എതിരായിരുന്നു എന്നു നേരിട്ടറിയാം. MA റഹ്മാന്‍ മാഷുടെ സിനിമയൊക്കെ കാണിക്കാന്‍ സമ്മതിക്കാതെ നേതാക്കള്‍ തന്നെ നേരിട്ടിടപെട്ടു മാഷേ ഓടിച്ചുവിട്ട കാര്യമൊക്കെ റഹ്മാന്‍ മാഷ് എഴുതിയിട്ടുണ്ട്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പൊതുമേഖലാ സ്ഥാപനമാണെന്നും അതിനെ തകര്‍ക്കാനാണ് സമരമെന്നും ആയിരുന്നു ആക്ഷേപം. തളിക്കുന്ന കീടനാശിനി ഏത് കമ്പനി തളിച്ചാലും നേരിട്ടനുഭവിക്കുന്നവന്റെ ദുരന്തം ഒരുപോലെയാണ് എന്ന സത്യം കൊണ്ടാണ് ആ സമരം വിജയിച്ചത്.

(അന്ന് പൊതുമണ്ഡലത്തില്‍ സംഘപരിവാര്‍ ആക്റ്റീവ് ആയിരുന്നെങ്കില്‍ ആ സമരത്തെ തകര്‍ക്കാന്‍ CPM കാര്‍ ആ സമരത്തിന് സംഘപരിവാര്‍ ബന്ധം ആരോപിക്കുമായിരുന്നു എന്നാണ് ഇന്ന് തോന്നുന്നത്. അത് ആരോപിച്ചാല്‍ പിന്നെ അണികളാരും ആ സമരത്തില്‍ പോകില്ല.) പിന്നീട് VS അച്യുതാനന്ദന്‍ സമരത്തിന് നേതൃത്വം ഏറ്റെടുത്തു. CPM സമരത്തിന് അനുകൂലമായി. DYFI സുപ്രീംകോടതിയില്‍ കേസ് കൊടുത്തു. നിരോധനമായി.. ചരിത്രം..

പ്ലാച്ചിമടയില്‍ എത്രകാലത്തിനു ശേഷമാണ് സമരത്തെ CPM ഓ DYFI യോ മാധ്യമങ്ങളോ ഏറ്റെടുത്തത് എന്നു നമുക്കറിയാം. പിണറായി വിജയനെ സംബന്ധിച്ച് ഇന്നും അത് വെറും പ്രാദേശിക വിഷയമാണ് – (മൂലധനരാഷ്ട്രീയ വിഷയമല്ല) എന്നാണ് വിക്കിലീക്‌സ് രേഖകള്‍ പറയുന്നത്.

തങ്ങള്‍ അധികാരത്തിലിരിക്കുന്ന സമയത്തുണ്ടാകുന്ന ഏത് ജനകീയ സമരവും പാര്‍ട്ടി വിരുദ്ധമാണെന്നും, പാര്‍ട്ടി കാര്യപരിപാടി അല്ലാത്ത സമരങ്ങളെല്ലാം അനാവശ്യമാണെന്നും, പാര്‍ട്ടിക്ക് താല്‍പ്പര്യമുള്ള മുതലാളിമാര്‍ക്ക് എതിരായ സമരം ഏത് വിധേനയും പൊളിക്കേണ്ടതാണെന്നും കരുതുന്ന ഒരു വിഭാഗം നേതാക്കളും അണികളും ഇന്നും CPM ലുണ്ട്. അവര്‍ക്ക് ആലപ്പാട് സമരത്തിന്റെ വസ്തുതകള്‍ അറിയേണ്ട കാര്യമില്ല. ആറന്മുളയല്ലാതെ കേരളത്തിലെ ഒരു പരിസ്ഥിതി സമരത്തിനും ആദ്യകാലത്ത് തന്നെ തിരിച്ചറിഞ്ഞു നേതൃത്വം നല്‍കാന്‍ CPM പരാജയപ്പെട്ടിട്ടെയുള്ളൂ എന്നാണ് എന്റെ അറിവ്. എന്നാല്‍ അല്‍പ്പം വൈകിയായാലും പിന്നീട് തെറ്റു തിരുത്തിയ ചരിത്രവും അവര്‍ക്ക് തന്നെയാണ്. ഏംഗല്സിന്റെ ‘പ്രകൃതിയുടെ വൈരുധ്യാത്മകത’ മുന്നോട്ടു വെക്കുന്ന ദര്‍ശനം പലര്‍ക്കും വൈകിയേ മനസ്സിലാകൂ എന്നര്‍ത്ഥം.

20,000 ഏക്കറോളം ഭൂമുഖത്ത് നിന്ന് ഇല്ലാതായ, അനുമതികളില്‍ പറഞ്ഞ നിബന്ധനകള്‍ ലംഘിച്ചു നടക്കുന്ന ഖനനം ശാസ്ത്രീയമാണോ നിയമപരമാണോ എന്നു പഠിക്കാന്‍ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് പറയാന്‍പോലും ചിലപാര്‍ട്ടി അനുഭാവികള്‍ തയ്യാറാകാത്തത്. ചരിത്ര സംഭവങ്ങള്‍ നടന്നുകഴിഞ്ഞു അത് പഠിപ്പിക്കാന്‍ ഏത് മാഷമ്മാര്‍ക്കും പറ്റും, അത് നടക്കുമ്പോള്‍ തിരിച്ചറിയുന്നവരാണ്, ചരിത്രം നിര്‍മ്മിക്കുന്നവരാണ് മഹാത്മാക്കള്‍ എന്നു എവിടെയോ വായിച്ചിട്ടുണ്ട്.

ആലപ്പാട് സമരത്തെ ഏതോ സംഘപരിവാര്‍ സംഘടന പിന്തുണച്ചു എന്നതിന്റെ പേരില്‍ മാത്രം, സമരത്തെയും സമരം മുന്നോട്ടുവെക്കുന്ന വസ്തുതാപരമായ ചോദ്യങ്ങളെയും അവഹേളിക്കുന്ന, അതിനെതിരെ നുണപ്രചരണം വരെ നടത്തുന്ന സഖാക്കളോടും ഇത്രയേ പറയാനുള്ളൂ. എല്ലാ ജനകീയ സമരവും CPM നു എതിരെ ആണെന്ന് തോന്നുന്നത് ഒരുതരം #സീപ്പീഎമ്മോഫോബിയ ആണ്. അതില്‍ നിന്ന് പുറത്ത് വന്നു, കണ്ണുതുറന്നു സത്യത്തെ കാണണം. ഇപ്പോള്‍ പിന്തുണയ്ക്കണം. പരിശോധന വേണം. പിന്നീട് ഏറ്റെടുക്കേണ്ട ഗതികേട് ഉണ്ടാവരുത്.

അഡ്വ.ഹരീഷ് വാസുദേവന്‍.

Related posts