കളമശേരി എസ്ഐയെ സക്കീര്‍ സഖാവ് ഫോണില്‍ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം;ടെസ്റ്റ് എഴുതി പാസായതാണെന്ന് പറഞ്ഞത് എസ്എഫ്‌ഐ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നത്;എസ്‌ഐയ്ക്ക് സസ്‌പെന്‍ഷനോ ഡിസ്മിസോ പ്രതീക്ഷിക്കാമെന്ന് അഡ്വ. ജയശങ്കര്‍…

കളമശേരി എസ്ഐ അമൃത് രംഗനും സിപിഎം നേതാവ് സക്കീര്‍ ഹുസൈനുമായിട്ടുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നേതാവ് പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നതും അതിന് എസ്ഐ നല്‍കുന്ന മറുപടിയുമായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. ഇതിന് പിന്നാലെ എസ്ഐയ്ക്കെതിരെ നടപടി എടുക്കാന്‍ സേനയില്‍ സമ്മര്‍ദ്ദം ശക്തമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…പാവങ്ങളുടെ പടത്തലവനാണ് സഖാവ് സക്കീര്‍ ഹുസൈന്‍. സിപിഎം കളമശേരി ഏരിയ സെക്രട്ടറി. ജനകീയ പ്രശ്നങ്ങളില്‍ മുന്‍പിന്‍ നോക്കാതെ ഇടപെടും; പരിഹാരം കണ്ടെത്തും. രണ്ടു വര്‍ഷം മുമ്പ് ഒരു ജനകീയ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച സഖാവ് ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി ജാമ്യം കിട്ടാതെ ഏതാനും ദിവസം സബ്ജയിലില്‍ കിടന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. ആ കേസ് തീര്‍ന്നിട്ടില്ല പക്ഷേ പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ സക്കീറിന്റെ നിരപരാധിത്വം തെളിഞ്ഞു, വീണ്ടും ഏരിയ സെക്രട്ടറിയായി ചുമതലയേറ്റു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനോട് ബഹുമാനമില്ലാതെ സംസാരിച്ച കളമശേരി എസ്ഐയെ സക്കീര്‍ സഖാവ് ഫോണില്‍ വിളിച്ചു ഗുണദോഷിച്ചത് സ്വാഭാവികം. തൊപ്പിയൂരി മാപ്പു പറയുന്നതിനു പകരം ‘ഞാന്‍ നിഷ്പക്ഷമായേ പെരുമാറൂ’ എന്ന് ശഠിച്ചത് ധിക്കാരം. ‘ടെസ്റ്റ് എഴുതി പാസായതാണ്’ എന്ന് പറഞ്ഞത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ സഖാക്കളെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശം. പാര്‍ട്ടി ഏരിയാ സെക്രട്ടറിയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് തികഞ്ഞ അച്ചടക്ക ലംഘനം.

ഈ ധിക്കാരം വച്ചുപൊറുപ്പിക്കാനാവില്ല. പാവങ്ങളുടെ പാര്‍ട്ടിയെയും നേതാക്കളെയും മാനിക്കാത്തവരൊന്നും പൊലീസ് സേനയില്‍ വേണ്ട. കളമശേരി സബ് ഇന്‍സ്‌പെക്ടര്‍ക്ക് 24 മണിക്കൂറിനകം സസ്‌പെന്‍ഷന്‍ പ്രതീക്ഷിക്കാം. വൈകാതെ ഡിസ്മിസല്‍ ഓഡറും തേടിവരും.സൂചനയാണിത് സൂചന മാത്രം..

Related posts