മങ്കൊമ്പ്: കുട്ടനാട്ടിൽ വിവിധയിടങ്ങളിലായി ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നു. കാവാലം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകളിലാണ് ഇപ്പോൾ ഇത്തരം ഒച്ചുകളുടെ സാന്നിധ്യം വർധിക്കുന്നത്. കാവാലം ഗ്രാമപഞ്ചായത്തിന്റെ 11-ാം വാർഡിലാണ് ഇവ ഏറ്റവുമധികമായി കാണപ്പെടുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഇവയുടെ സാന്നിധ്യം കണ്ടുവരുന്നു. ഇപ്പോൾ 12-ാം വാർഡിന്റെ ചില പ്രദേശങ്ങളിലും ഇവയെ കാണുന്നുണ്ട്.
മഴക്കാലം ആരംഭിച്ചതോടെയാണ് ഇവയുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടുന്നത്. ആളൊഴിഞ്ഞ പുരയിടങ്ങൾ ചപ്പുചവറുകൾ കൂടിക്കിടക്കുന്നയിടങ്ങൾ, മതിലുകൾ, ഭിത്തികൾ ഇവിടെയെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്.രാക്ഷസ ഒച്ചുകൾ എന്ന പേരിലും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രനാമം അക്കാറ്റിന ഫുലിക്ക എന്നാണ്. ഗസ്ട്രോപോട ക്ലാസ് അക്കാറ്റിന കുടുംബത്തിലെ അക്കാറ്റിന ജനുസിൽപ്പെട്ട ഇനമായ ഇവ കിഴക്കൻ ആഫ്രിക്കൻ സ്വദേശിയാണ്.
പൊതുവേ ഇവയെ അപകടകാരികൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വൻതോതിൽ കൃഷികൾ നശിപ്പിക്കുന്നതിനു പുറമേ മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനും ഇവ കാരണമാകുന്നു.ഇലകൾ തിന്നുന്ന ഇവയെ പ്രധാനമായും കൃഷിയിടങ്ങൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഇവയുടെ ആക്രമണമുണ്ടാകുന്ന കാർഷിക വിളകൾ പൂർണമായി നശിപ്പിക്കുമെന്നതാണ് പ്രധാന പ്രശ്നം.
ഇവയുടെ സ്രവങ്ങൾ, കാഷ്ടങ്ങൾ എന്നിവ മനുഷ്യരിൽ എത്തിച്ചേർന്നാൽ വളരെയേറെ അപകടകാരിയാകും. അതുകൊണ്ടുതന്നെ ഇവയെ കൈകൾകൊണ്ട് നേരിട്ടു സ്പർശിക്കാൻ പാടില്ല. ഇവയുടെ സ്രവങ്ങൾ മനുഷ്യശരീരത്തിലേക്കെത്തിയാൽ സ്പർശനമേറ്റ സ്ഥലത്ത് അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുമെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നീട് ഇവിടെ വ്രണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ഇവിടെ പഴുക്കാനുള്ള സാധ്യതയും ഏറെയാണ്. പ്രത്യേകിച്ചു പ്രമേഹ രോഗികളിലാണ് ഇതു കൂടുതലായും അനുഭവപ്പെടുക. പ്രതിരോധശേഷി കുറവുള്ളയാളുകൾ ഇവയുമായി ഇടപഴകുന്നത് കൂടുതൽ അപകടകരമാണ്. ഇവയുടെ സ്രവങ്ങൾ ശരീരത്തിലെത്തിയാൽ ശക്തമായ തലവേദന, ഛർദി, ശക്തമായ പനി, തലച്ചോർ സംബന്ധമായ രോഗങ്ങൾ, അപസ്മാരം എന്നിവ അനുഭവപ്പെടാം.
റാറ്റ് ലംഗ് ഡിസീസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണിവ. കൈകൾകൊണ്ടു തൊടാതെ ഉപ്പുലായനി തളിച്ച് ഇവയെ നശിപ്പിക്കാം. തുരിശു മിശ്രിതം തളിക്കുന്നതിലൂടെയും ഇവയെ നശിപ്പിക്കാം. ചണച്ചാക്കുകളിൽ കാബേജിന്റെ ഇല, പപ്പായ തുടങ്ങിയവ നിക്ഷേപിച്ചാൽ ഇവയെ കൂട്ടത്തോടെ ആകർഷിക്കനാകും. പിന്നീട് ഉപ്പുവിതറി ഇവയെ നശിപ്പിക്കാനാകും. ഇവയെ പാകം ചെയ്തു കഴിക്കുന്ന രാജ്യങ്ങളുമുണ്ട്.
കാവാലം, കുന്നുമ്മ പ്രദേശത്ത് ഒച്ചുകൾ നിലവിൽ ഭീകരാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇവയെക്കുറിച്ചു ജനങ്ങൾക്കിടയിലുള്ള അജ്ഞത കൂടുതൽ അപകടങ്ങൾക്കു കാരണമാകും. വിഷയത്തിൽ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ഫലപ്രദമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങൾക്കാവശ്യമായ ബോധവത്കരണവും പ്രതിരോധ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
