മുംബൈ: ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സോമാറ്റോയെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നു സോമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. ബിരിയാണി അടക്കമുള്ള ഭക്ഷ്യവിഭവങ്ങളിൽ പാറ്റകളും മറ്റു ജീവികളും കിടക്കുന്നതായി എഐ ചിത്രങ്ങൾ നിർമിച്ചാണ് തട്ടിപ്പ്.
ഭക്ഷണത്തിൽ ഈച്ചയും പാറ്റയും മറ്റും കിടക്കുന്നതായി ഫോട്ടോ കാണിച്ച് ഡെലിവറി ഏജന്റുമാരെ കബിളിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.ഉപഭോക്താക്കൾ തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെടുന്നതിനു മുമ്പു എഐ ടൂളുകൾ ഉപയോഗിച്ച് ഭക്ഷണത്തിന്റെ ഫോട്ടോയിൽ തട്ടിപ്പിന് ആവശ്യമായ കാര്യങ്ങൾ ചേർക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.
മോശമായ ഭക്ഷണങ്ങളുടെ യഥാർഥ ചിത്രങ്ങൾ അയയ്ക്കുന്നതിനു പകരം ഈച്ചകളെയും പ്രാണികളെയും കൃത്രിമമായി ചേർത്ത് അയയ്ക്കുന്നതാണ് പലരും ചെയ്യുന്ന കബളിപ്പിക്കൽ. നല്ല രീതിയിൽ കൈമാറിയ കേക്കുകൾ തകർന്ന നിലയിലാണ് കിട്ടിയതെന്നു തോന്നിപ്പിക്കും വിധം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അയച്ച അനുഭവങ്ങളുമുണ്ട്.
ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് സൊമാറ്റോ സൂക്ഷ്മ പരിശോധന തുടങ്ങിയതെന്ന് ഗോയൽ പറഞ്ഞു.പണം തിരികെ ലഭിക്കാനോ ഭക്ഷണം മാറ്റിക്കിട്ടാനോ വേണ്ടിയാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത്.
ഇത്തരം പ്രവൃത്തികളിലൂടെ ആളുകൾ സോമാറ്റോയുടെ ഭക്ഷണം മോശമാണെന്നു വരുത്തി തീർക്കുകയും തങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
