ന്യൂഡൽഹി: ആഗോള എഐ ഇംപാക്ട് ഉച്ചകോടി ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ നിർമിതിയെന്ന വ്യാജേന പ്രദർശിപ്പിക്കാനുള്ള ചന്തയാക്കി മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ സാങ്കേതിക വിദ്യയെ ലോകത്തിനു മുന്നിൽ പരിഹാസ്യമാക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രാഹുൽ വിമർശിച്ചു.
ഉച്ചകോടിയിലെ ഒരു സ്റ്റാളിൽ പ്രദർശിപ്പിച്ച “ഓറിയോൺ’ എന്ന റോബോട്ടിക് നായയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇത് ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നായിരുന്നു സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ, ഇത് ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ നിർമിച്ച റോബോട്ട് ആണെന്ന് പിന്നീട് തെളിഞ്ഞു. ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലായിരുന്നു ഈ പ്രദർശനം നടന്നത്.
ചൈനീസ് നിർമിത ഉത്പന്നങ്ങൾ “മെയ്ഡ് ഇൻ ഇന്ത്യ’ എന്ന പേരിൽ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉച്ചകോടി വെറും പി ആർ നാടകമായി മാറിയെന്നും, യഥാർഥ ഇന്ത്യൻ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിവാദം കൊഴുത്തതോടെ, തെറ്റായ വിവരങ്ങൾ നൽകി ചൈനീസ് റോബോട്ടിനെ പ്രദർശിപ്പിച്ച സ്റ്റാൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഗാൽഗോട്ടിയ സർവകലാശാല സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
