ജനറല്‍ ബോഡി യോഗത്തെ വിവാദമാക്കിയത് ഇടതുപക്ഷ എംഎല്‍എമാര്‍! ഇടതുപക്ഷത്തോടെങ്കിലും അവര്‍ ക്ഷമ പറയേണ്ടതായിരുന്നു; അലന്‍സിയര്‍ തുറന്നടിക്കുന്നു

സ്വന്തമായ വ്യക്തിത്വത്തിലൂടെയും അത് പ്രകടമാക്കുന്നതിലൂടെയും മലയാള സിനിമാ നടന്മാരുടെയിടയില്‍ വ്യത്യസ്തനാണ് അലന്‍സിയര്‍. തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ അലന്‍സിയര്‍ ഒരിക്കലും മടികാണിച്ചിട്ടില്ല. തനിക്ക് പറയാനുള്ളതെല്ലാം എവിടെയാണെങ്കിലും അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിട്ടേയുള്ളു. സമൂഹത്തില്‍ പലതരത്തിലുള്ള വിവാദങ്ങളുണ്ടായപ്പോഴും തന്റേതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട് അലന്‍സിയര്‍. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാത്രം അലന്‍സിയര്‍ അഭിപ്രായപ്രകടനങ്ങള്‍ ഒന്നും തന്നെ നടത്താത്തത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മലയാള സിനിമാ സംഘടനയിലെ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ അലന്‍സിയര്‍ രംഗത്തെത്തിയിരിക്കുന്നു.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തെ വിവാദമാക്കിയത് ഇടതുപക്ഷ എംഎല്‍എമാരാണെന്ന് നടന്‍ അലന്‍സിയര്‍ പറഞ്ഞത്. മുകേഷിന്റെയും ഗണേഷ് കുമാറിന്റെയും പേര് പറയാതെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയത്. തലേദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് മാത്രം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി പത്രസമ്മേളനത്തിനെത്തിയ എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയ അമിതാവേശത്തെ കുറിച്ച് ഇടതുപക്ഷത്തോടെങ്കിലും വിശദീകരിക്കാന്‍ അവര്‍ തയ്യാറാകണമെന്നും അലന്‍സിയര്‍ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. സംഭവം നടന്നതിന്റെ പിറ്റേദിവസം എറണാകുളത്ത് എല്ലാ സിനിമാപ്രവര്‍ത്തകരും അണിനിരന്ന് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയും നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ജനറല്‍ബോഡി നടന്നത്. അതില്‍ താനും പങ്കെടുത്തിരുന്നെന്നും താരം വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ ഇരയായ നടിക്ക് പൂര്‍ണസംതൃപ്തിയുണ്ടായിരുന്നതിനാല്‍ ഔപചാരികമായ പ്രമേയത്തിന്റെ ആവശ്യം ആരും കണ്ടിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.

 

 

Related posts