പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു; എന്നെ ചതിച്ചത് സുഹൃത്തുക്കള്‍; തന്റെ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അമല പോള്‍

വിവാഹമോചനം തന്റെ മനസ്സ് തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും നടി അമല പോള്‍. ഹിമാലയത്തിലേക്കുള്ള യാത്ര ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചെന്നും അമല പറഞ്ഞു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.’പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു തോന്നി. ഒരുപാടു വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. അതുവരെ നുണയന്‍മാരെയും വ്യാജ സുഹൃത്തുക്കളെയും എനിക്ക് അറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’ 2016ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചത്. വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമും ചെരുപ്പുകളും എല്ലാം ബാഗിലാക്കി പുറപ്പെട്ടത് എനിക്കോര്‍മയുണ്ട്. എന്നാല്‍ നാലു ദിവസത്തെ ട്രെക്കിംഗിനു ശേഷം എല്ലാം ഞാന്‍ ഉപേക്ഷിച്ചു. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ടെന്റില്‍ കിടന്നുറങ്ങി. ദിവസങ്ങളോളം തുടര്‍ച്ചയായി നടന്നതിനാല്‍ എന്റെ ശരീരമാകെ മരവിച്ച അവസ്ഥയിലായിരുന്നു.’

ഒരുപാടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ടുപോയ എന്നെ ഞാന്‍ വീണ്ടും കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റയ്ക്കുള്ള യാത്രകളിലാണ് നിങ്ങള്‍ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് എന്ന്. ആ യാത്രയോടെ ആഡംബര ജീവിതം ഞാന്‍ ഉപേക്ഷിച്ചു.

ഹിമാലയത്തില്‍ ജീവിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. പക്ഷേ അത് ബുദ്ധിമുട്ടാണ്, അതിനാല്‍ പോണ്ടിച്ചേരിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മാസം ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ ചെലവാക്കാറില്ല. എന്റെ മെഴ്‌സിഡീസ് ബെന്‍സ് വിറ്റു. അതെന്റെ അഹംബോധത്തെ വെറുതെ ഊട്ടി വളര്‍ത്തുന്ന ഒന്നായിരുന്നു. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളിലാണ് പോകുന്നത്. യോഗ, സര്‍ഫിങ്, വായന, പൂന്തോട്ടം എന്നിവയാണ് എന്നെ ജീവിപ്പിക്കുന്നത്. നൃത്തം ചെയ്യും, പാട്ടു പാടും, ഗിത്താര്‍ വായിക്കും.


ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നത് നിര്‍ത്തി. ഇപ്പോള്‍ ആയുര്‍വേദ ഡയറ്റ് ആണ് പിന്തുടരുന്നത്. മുള്‍ട്ടാനി മിട്ടിയും ചെറുപയര്‍ പൊടിയും മാത്രമാണ് സൗന്ദര്യവര്‍ധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. ദിവസവും ബീച്ചില്‍ പോകും, ശുദ്ധവായു ശ്വസിക്കും. ഇന്ന് ഒരുപാടു സന്തോഷവതിയാണ് ഞാന്‍. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ഒക്കെ ആഗ്രഹമുണ്ട്. ഇപ്പോള്‍ ഞാന്‍ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

ആടൈയുടെ തിരക്കഥ എന്റെ പ്രിയതമനു വായിക്കാന്‍ കൊടുത്തിരുന്നു. സ്വയം തീരുമാനങ്ങള്‍ എടുക്കാനാണ് അദ്ദേഹം എന്നോടു പറഞ്ഞത്. എന്റെ പല സിനിമകളും കണ്ടതിനുശേഷം അദ്ദേഹം പറഞ്ഞത് എന്താണെന്നറിയാമോ? ‘നീ മോശം നടിയായിരുന്നു’ എന്ന്. എന്റെ എല്ലാ തീരുമാനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ട്. അദ്ദേഹത്തിന്റെ സ്നേഹം എന്റെ മനസ്സിലെ വിഷമങ്ങള്‍ ഇല്ലാതാക്കി അമല പറഞ്ഞു.

Related posts