പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ പിന്നെയാര് ? തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അല്ലെന്ന് മുഹമ്മദിന്റെ ഭാര്യ…

വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.

കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങിയത്.

പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കും.

അതേസമയം, മുഹമ്മദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ ആരോപണവുമായി ആദ്യഭാര്യ സക്കീന രംഗത്തെത്തി.

തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് സക്കീനയുടെ ആരോപണം.

പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികള്‍ക്ക് തനിച്ച് കൃത്യം നടത്താനാവില്ലെന്നും ഇവരുടെ മാതാവ് രോഗിയാണെന്നും കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു.

പെണ്‍കുട്ടികളാണ് മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന വാദം നുണയാണെന്നും സക്കീന ആരോപിച്ചു.

കഴിഞ്ഞദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതകവിവരം പുറംലോകമറിയുന്നത്. മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു 14-ഉം 16-ഉം വയസുള്ള പെണ്‍കുട്ടികളുടെ മൊഴി.

കൊല്ലപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ് ഇവര്‍. മുഹമ്മദിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടികളും മാതാവും താമസിച്ചുവന്നിരുന്നത്.

കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു മാതാവിന്റെയും പെണ്‍കുട്ടികളുടെയും പദ്ധതി. ഇതിനായി ആദ്യം ഒരു കാല്‍ മുറിച്ചുമാറ്റി.

എന്നാല്‍ കാല്‍ മുറിച്ചുമാറ്റിയതിന് പിന്നാലെ അസ്വസ്ഥരായ ഇവര്‍ മൃതദേഹം കഷണങ്ങളാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീടാണ് മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ കുഴിയില്‍ തള്ളിയത്. മുറിച്ചുമാറ്റിയ കാല്‍ പെണ്‍കുട്ടികളിലൊരാള്‍ സ്‌കൂള്‍ ബാഗിലാക്കി അല്പംദൂരെ ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പെണ്‍കുട്ടികളിലൊരാളാണ് പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്.

തുടര്‍ന്ന് ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മുറിച്ചുമാറ്റിയ കാല്‍ അമ്പലവയല്‍ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെടുത്തത്.

കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.മുഹമ്മദിന്റെ ഭാര്യ സക്കീന ഉന്നയിച്ച ആരോപണങ്ങളും അന്വേഷണസംഘം പരിശോധിക്കും.

മുഹമ്മദിന്റെ മൃതദേഹം ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related posts

Leave a Comment