ശ്രേഷ്ഠ പദവി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ തുടങ്ങിയിട്ട് പോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും! പട്ടികയില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം ആയിരം കോടി സഹായം നല്‍കുമെന്നതും ശ്രദ്ധേയം

ബിജെപി സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അംബാനി സ്‌നേഹം പ്രശസ്തമാണ്. ഇപ്പോഴിതാ രാജ്യത്തലവന്റെ ഈ പ്രത്യേക സ്‌നേഹത്തിന് പുതിയ തെളിവ് പുറത്ത് വന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി പ്രഖ്യാപിച്ച ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതുവരെ തുടങ്ങിയിട്ട് പോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെട്ടതാണ് സംഭവം വിവാദത്തിലായിരിക്കുന്നത്.

മൂന്നു വീതം സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയിരിക്കുന്നത്. ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബി.ഐ.ടി.എസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹൈ എഡ്യൂക്കേഷന്‍, നവി മുംബൈയില്‍ ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് കേന്ദ്ര മാനവശേഷി മന്ത്രാലയം ശ്രേഷ്ഠ പദവി നല്‍കിയിരിക്കുന്നത്.

ഡല്‍ഹിയിലെ ജെ.എന്‍.യു ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോഴാണ് ഇതുവരെ തുടങ്ങിയിട്ട് പോലുമില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി സമ്മാനിച്ചിരിക്കുന്നത്. രാജ്യത്തെ ഇരുപത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് ഇത് ആറാക്കി ചുരുക്കുകയായിരുന്നു.

ലോക റാങ്കിങില്‍ വരില്ലെന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. ജെ.എന്‍.യു ഡല്‍ഹി ഉള്‍പ്പെടെ 114 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പദവിക്കായി അപേക്ഷ സമര്‍പ്പിച്ചത്. ലോക നിരവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന പദവിക്കൊപ്പം ശ്രേഷ്ഠ പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി മന്ത്രാലയം ആയിരം കോടി രൂപ വീതം സഹായം നല്‍കുമെന്നതും ശ്രദ്ധേയമാണ്.

Related posts