പലപ്പോഴും ആഹാരം കഴിക്കുന്നതിനിടെയാണ് കോള്‍ വരുന്നത്! നിരന്തരം സൈറണ്‍ കേട്ട് പലര്‍ക്കും കേള്‍വിക്കുറവുണ്ട്; ഞങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ആളില്ല; ആംബുലന്‍സ് ഡ്രൈവര്‍ വെളിപ്പെടുത്തുന്നു

മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ച് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച്, പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനുശേഷം വിവിധ സ്ഥലങ്ങളില്‍ നിന്ന് അദ്ദേഹത്തിന് അഭിനന്ദന പ്രവാഹവും ലഭിച്ചിരുന്നു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനുഭവിക്കേണ്ടി വരുന്ന ചില യാതനകള്‍ വെളിച്ചത്തുകൊണ്ടുവരികയാണ് നിഖില്‍ പ്രദീപ് എന്ന ആംബുലന്‍സ് ഡ്രൈവര്‍. 108 ലെ ഒരു ഡ്രൈവര്‍ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് എന്നു പറഞ്ഞാണ് ഈ വ്യക്തി തന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

ഇതിന്റെ പേരില്‍ എന്റെ ജോലി പോയാലും പ്രശ്‌നമില്ല. അന്‍പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന ഉന്നതന്മാര്‍ക്ക് ഞങ്ങളെ പോലുള്ള പാവം ദിവസ വേതനക്കാരന്റെ അവസ്ഥ മനസ്സിലാകില്ല. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പാടുപ്പെടുന്ന 108 ലെ ജീവനക്കാരുടെ അവസ്ഥ പലപ്പോഴും പൊതു ജനം മനസ്സിലാക്കിയിട്ടില്ല. ഞങ്ങളും മനുഷ്യരാണെന്നത് പലരും മറക്കുന്നു. പലപ്പോഴും ആഹാരം കഴിച്ചു തുടങ്ങുമ്പോഴായിരിക്കും കോള്‍ വരുന്നത്. ആ സമയം 2 മിനിറ്റ് ഡിലെയ് പറഞ്ഞു ആഹാരം പൊതിഞ്ഞു വെച്ച് ഞങ്ങള്‍ കേസ് എടുക്കാന്‍ പോകും. മെഡിക്കല്‍ കോളജില്‍ പോയി തിരികെ എത്തുമ്പോഴേകും ആഹാരം ചീത്തയാകും. പൈസ ഇല്ലാത്തതിനാല്‍ പിന്നീട് വെള്ളം കുടിച്ചു തന്നെ നേരം വെളുപ്പിക്കും.

മിക്കവാറും ദിവസങ്ങളില്‍ നല്ല കേസുള്ളത് കാരണം പലപ്പോഴും നേരെ ഉറങ്ങാന്‍ പോലും പറ്റാറില്ല. നിരന്തരം സയറന്റെ ശബ്ദം കേട്ടു മിക്ക ജീവനക്കാര്‍ക്കും ചെവികള്‍ക്ക് പ്രശ്‌നമുണ്ട്. പലപ്പോഴും ഒരു ഓട്ടം കഴിഞ്ഞു വരുന്ന വഴിക്ക് അടുത്തത് കിട്ടും. വേറെ വണ്ടിയില്ലെന്നു പറയുമ്പോ ഞങ്ങള്‍ തന്നെ കഴിയുന്ന വേഗത്തില്‍ എത്തി കേസ് എടുക്കാന്‍ നോക്കും. സംഭവ സ്ഥലത്തെത്തുമ്പോ വണ്ടി താമസിച്ചെന്നു പറഞ്ഞു ചീത്തവിളിയും, ചിലപോ ഉന്തും തള്ളും വരെ ആകും. എമര്‍ജന്‍സി കേസ് മാത്രം എടുക്കാനുള്ള ആംബുലന്‍സില്‍ പലപ്പോഴും റോഡില്‍ മദ്യപിച്ചു കിടക്കുന്നവന്മാരെയും അടികൂടി ഒരു പരുക്കുപോലും ഇല്ലാത്തവന്മാരെയും എടുത്തു മാറ്റാന്‍ പോലീസ് 108 വിളിക്കുന്ന സംഭവമുണ്ട്. ആള്‍ക് വേറെ പ്രശ്‌നമില്ല എന്നു പറഞ്ഞാലും പോലീസുകാര്‍ ജീപ്പില്‍ കൊണ്ടു പോകേണ്ടവനെ ആംബുലന്‍സില്‍ കയറ്റി വിടും. ഈ സമയം മറ്റെവിടെയെങ്കിലും അത്യാഹിതം പറ്റി കിടക്കുന്നയാള്‍ക്ക് ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വരും.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളുകളെ ഒന്നും നോക്കാതെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുന്ന ഞങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പിടിപ്പെടും. അതിനു വേണ്ടിയുള്ള പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടല്ല. ആംബുലന്‍സ് ആക്‌സിഡന്റ് പറ്റി കേസായാല്‍ അത് ജീവനക്കാര്‍ സ്വന്തമായി നോക്കികോണം. ശമ്പളെ പലപ്പോഴും താമസിക്കും. 12 മണിക്കൂര്‍ ഡ്യൂട്ടിക്ക് വെറും 450 രൂപ ഡ്രൈവര്‍ക്കും 500 രൂപ നെഴ്‌സിനും ശമ്പളം കിട്ടും. അതിനു പുറമേ അപകട ഇന്‍ഷുറന്‍സോ, പി.എഫോ, ഈ.എസ്.ഐയോ ഒന്നും ജീവനക്കാര്‍ക്ക് ഇല്ല. വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നു അവധിയെടുക്കണമെങ്കില്‍ അന്നത്തെ ശമ്പളം കിട്ടില്ല.

മെക്കാനിക്കല്‍ തകരാര്‍ കൊണ്ട് ആംബുലന്‍സ് വര്‍ക്ക്‌ലഗകപഗത ജീോ്ാാജഷോപ്പില്‍ ആയാല്‍ പകുതി ശമ്പളം കൊടുക്കണമെന്ന് നിയമം ഉണ്ടെങ്കിലും 108 ജീവനക്കാര്‍ക്ക് അത് കൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ആംബുലന്‍സ് വര്‍ക്ക്ഷോപ്പില്‍ ആയ കൊണ്ട് രണ്ടു മാസമായി ശമ്പളം പോലും കിട്ടാത്ത ജീവനക്കാരുണ്ട്. ഇപ്പോള്‍ റോഡില്‍ ഓടുന്ന പല ആംബുലന്‍സുകളും ഗതാഗത യോഗ്യമല്ല. ബ്രേക്ക് തകരാറായ ആംബുലന്‍സുകള്‍ പോലും റോഡില്‍ ഓടുന്നുണ്ട്. ബ്രേക്ക് ഇല്ലെന്നു അറിയിച്ചാല്‍ തലപ്പത്തിരിക്കുന്നവര്‍ ഉടനെ വണ്ടി വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടിടാന്‍ പറയും. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞു വണ്ടി ഇറങ്ങുന്ന വരെ ജീവനക്കാര്‍ ശമ്പളം ഇല്ലാതെ തെണ്ടേണ്ട അവസ്ഥയാണ്.

പല തവണ ഈ ആവശ്യങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്‌തെങ്കിലും എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ. ഹെല്‍ത്ത് ഡയറക്ടര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്ക് അനുകൂല നടപടി സ്വീകരിക്കുമ്പോഴും ജില്ലാ ചുമതലയുള്ള ചില ഉന്നത വ്യക്തികള്‍ പാവപ്പെട്ടവനു ഏറെ സഹായകമാകുന്ന ഈ സര്‍വീസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇനി ജനങ്ങള്‍ വിചാരിച്ചാലേ ഈ സര്‍വീസ് മുന്നോട്ടു പോകു. ഇങ്ങനെ ഇനി ജനങ്ങളിലേക്ക് സത്യാവസ്ഥ എത്തിക്കാന്‍ പറ്റു. അധികൃതരെ കണ്ണു തുറക്കു. ഇനിയും ഒരുപാട് പറയാന്‍ ഉണ്ട്. ചിലപ്പോ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ മാത്രം ഒതുങ്ങും.. ഇനിയെല്ലാം വരുന്നിടത്ത് വച്ച് കാണാം. നിങ്ങളും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു. നിഖില്‍ പ്രദീപ്

അധികമാര്‍ക്കുമറിയാത്ത ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ദുരിതങ്ങള്‍ ഏതായാലും ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. ജനങ്ങളുടെ ജീവനുംകൊണ്ട് മരണപ്പാച്ചില്‍ നടത്തുന്ന ഇക്കൂട്ടര്‍ക്ക് അവരുടെ ജീവിതം നല്ല രീതിയില്‍ ഓടിക്കാനുള്ള സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുതന്നെയാണ്.

Related posts