അന്ന് കുറ്റപ്പെടുത്തിയവര്‍ ഇന്ന് അഭിനന്ദിക്കുന്നു! ലക്ഷ്മി നായര്‍ക്ക് കൊടുത്തത് പോരാ; അനിത നായരുടെ വീഡിയോ വീണ്ടും വൈറല്‍

65239_1485918415കൈരളി ടിവിയിലെ പാചക റിയാലിറ്റി ഷോയ്ക്കിടെ ലക്ഷ്മി നായരെ തെറി പറയുന്ന സീരിയില്‍ താരം അനിതാ നായരുടെ വീഡിയോ വൈറലായിരുന്നു. ഈ വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കിയത് ലോ അക്കാദമി സമരമായിരുന്നു. ഇപ്പോഴിതാ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്മി നായര്‍ക്ക് നഷ്ടമാവുകയും ചെയ്തു. അതിനിടെ പ്രതികരണവുമായി അനിതാ നായരുമെത്തുന്നു. കുക്കറി ഷോയിലെ മല്‍സരാര്‍ഥികളോടുള്ള ലക്ഷ്മി നായരുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് അനിതാ നായര്‍ രോഷത്തോടെ സംസാരിക്കുന്നതാണ് വീഡിയോ.

തന്നെ സമൂഹത്തിനു മുന്നില്‍ മാനം കെടുത്താന്‍ നടത്തിയ നാടകത്തിനു തിരിച്ചടി കൂടിയാണ് ഇപ്പോള്‍ ലക്ഷ്മി നായര്‍ ഏറ്റുവാങ്ങുന്നതെന്നാണ് അനിതാ നായരുടെ പ്രതികരണം. ഒരു വര്‍ഷം മുന്‍പ് ചാനലിലെ കുക്കറി ഷോ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകവെ ഞാന്‍ നടത്തിയ പ്രതികരണം യൂ ട്യൂബിലിട്ട് എന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും. അതു വൈറലായി. ഇന്നിപ്പോള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കുട്ടികള്‍ സമരം ചെയ്യുമ്പോഴും ആ വീഡിയോ വൈറലാകുകയാണ്. അന്ന് എനിക്കെതിരെ തിരിഞ്ഞവര്‍ ഇന്ന് എന്നെ അഭിനന്ദിക്കുന്നു. അന്നു കൊടുത്തത് കണക്കായിപ്പോയി എന്നാണ് ഇന്നു ജനം പറയുന്നത്അനിതാ നായര്‍ പറഞ്ഞു.

എല്ലാവരും അവരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കണമെന്നാണ് അവരുടെ ആവശ്യം. എന്നെ അതിനു കിട്ടില്ല. ഞാന്‍ പ്രതികരിച്ചു. ഒടുവില്‍ ഇറങ്ങിപ്പോയി കാറില്‍ കയറാനൊരുങ്ങി. അപ്പോള്‍ തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടു പോയി. അവിടെ വച്ച് എന്നെ പച്ചത്തെറി വിളിച്ചു. തിരികെ ഞാനും വിളിച്ചു. തുടര്‍ന്ന്, ദേഷ്യത്തോടെ ഞാന്‍ ഇറങ്ങിപ്പോകുന്ന വിഡിയോ ഷൂട്ട് ചെയ്താണ് അവര്‍ പുറത്തു വിട്ടത്. ഷൂട്ട് ചെയ്യുന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ഞാന്‍ എല്ലാം പറഞ്ഞത്. എന്നാല്‍ എത് എഡിറ്റു ചെയ്ത് എന്റെ പ്രതികരണം മാത്രം ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുമെന്നു കരുതിയില്ല.

സ്റ്റുഡിയോയ്ക്കു പുറത്തിറങ്ങി ഞാന്‍ വീണ്ടും കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. എന്നാല്‍ ജനം എല്ലാ കാണുമെന്ന് ഭയന്ന് അവര്‍ പുറത്തു വരാന്‍ തയ്യാറായില്ല. ഒരു പ്രിന്‍സിപ്പലിന്റെ സ്ഥാനത്തിരിക്കാന്‍ ലക്ഷ്മി നായര്‍ക്കു യോഗ്യതയില്ലെന്ന് അന്ന് എനിക്കു മനസിലായി. അത്രയും പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമേയുള്ളൂ. എന്റെ ഭാഗം കേള്‍ക്കാന്‍ ആരും അന്നുണ്ടായില്ല. ‘അനിത തെറി വിളിക്കുന്ന വിഡിയോ കണ്ടല്ലോ’ എന്നു പറഞ്ഞ് പലരും വിളിച്ചിരുന്നു. അതില്‍ ചെറിയ വിഷമം തോന്നിയെന്നല്ലാതെ ആ സംഭവം എന്നെ ബാധിച്ചിട്ടേയില്ല. 27 വര്‍ഷമായി ഞാന്‍ സീരിയല്‍ ഫീല്‍ഡിലുണ്ട്.

അന്തസായി ജോലി ചെയ്താണു ജീവിക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്തു പേരുടെ മുന്നില്‍ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആര്‍ട്ടിസ്റ്റ് എന്നാല്‍ ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടവരല്ല. അന്തസുള്ള കുട്ടികളാണ് തങ്ങളെന്ന് ഇപ്പോള്‍ ലോ കോളജ് വിദ്യാര്‍ത്ഥികള്‍ തെളിയിച്ചിരിക്കുന്നു. രാജി വയ്ക്കുംവരെ അവര്‍ സമരം ചെയ്യണം. അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് ഞാന്‍ സമരപ്പന്തലില്‍ പോകും. ഇപ്പോള്‍ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അനിതാ നായര്‍ പറഞ്ഞു.

സീരിയല്‍ താരങ്ങള്‍ മാത്രം മല്‍സരാര്‍ഥികളായി പങ്കെടുക്കുന്നതായിരുന്നു കൈരളി ടിവിയിലെ ആ കുക്കറി ഷോ. വിധികര്‍ത്താവാകട്ടെ ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും. ലക്ഷ്മി നായരോട് കലഹിച്ച് അനിതാ നായര്‍ ഇറങ്ങിപ്പോയി. പോകും മുമ്പ് നടത്തിയ രോഷ പ്രകടനത്തിന്റെ വീഡിയോയാണ് സ്റ്റുഡിയോയ്ക്കുള്ളില്‍ നിന്നു പുറത്തു പോയത്. കൈരളി ടിവിയാണ് അത് പുറത്തുവിട്ടതെന്ന് ലക്ഷ്മി നായര്‍ ഈയിടെ പ്രതികരിച്ചിരുന്നു.

Related posts