കാമുകനൊപ്പമുള്ള അവിഹിതത്തിന് സ്വന്തം മകളെയും ഭര്‍തൃമാതാവിനെയും കൊന്ന അനുശാന്തി ജയിലില്‍ കക്കൂസ് കഴുകുന്നു, ജയിലിലെ തറയില്‍ കിടന്നുറങ്ങുന്ന അനുവിന്റെ ചമ്മന്തിപ്പൊടിക്കും ഡിമാന്‍ഡേറെ

കണ്ണൂര്‍ പിണറായിയിലെ സൗമ്യ അവിഹിത ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കുടുംബാംഗങ്ങളെ ഇല്ലായ്മ ചെയ്ത ആദ്യ സ്ത്രീയല്ല. മുന്‍ഗാമികളായ ഷെറിനും ടെക്കിയായ അനുശാന്തിയുമെല്ലാം ഇപ്പോള്‍ ജയിലിലാണെന്നു മാത്രം. ആറ്റിങ്ങലില്‍ ഭര്‍ത്തൃമാതാവിനെയും സ്വന്തം മകളെയും കൊന്നൊടുക്കാന്‍ കൂട്ടുനിന്ന അനുശാന്തി ഇപ്പോള്‍ ജയിലില്‍ ചെയ്യുന്നത് കക്കൂസ് വൃത്തിയാക്കുന്ന ജോലിയാണ്. ഒപ്പം ചമ്മന്തി നിര്‍മാണ യൂണിറ്റിലും പണിയെടുക്കുന്നുണ്ട്. 138 രൂപയാണ് ദിവസബത്ത.

ജയിലില്‍ നിര്‍മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്പാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടമുണ്ട് അനുവിനുണ്ട്. പാചകം ചെയ്യാന്‍ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ കര്‍ത്തവ്യം രണ്ടു കൈയും നീട്ടി സ്വീകരിക്കും. ചമ്മന്തിപ്പൊടിയാണ് അനുശാന്തിയുടെ സ്പെഷ്യല്‍ ഐറ്റം. പുറത്തുവില്‍ക്കാനുള്ള ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നതില്‍ വിദഗ്ധയാണത്രേ.

എല്ലാകാര്യത്തിലും ഇവര്‍ സജീവമാണ്. ജയിലില്‍ വിശേഷാവസരങ്ങളില്‍ കളികളിലും ഇവര്‍ മറ്റു തടവുകാര്‍ക്കൊപ്പം കൂടുന്നു. എപ്പോഴും എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെടാനാണ് ഇഷ്ടം. കഴിഞ്ഞവര്‍ഷം ജയിലിലെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍ സാക്ഷരത ക്ലാസുകളില്‍ അനുശാന്തി അന്തേവാസികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നതിന് സഹായിയായിട്ടുണ്ട്. രണ്ടാം ബ്ലോക്കില്‍ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പമാണ് അനുശാന്തി കഴിയുന്നത്. അതേസമയം വീട്ടുകാര്‍ ആരും അനുശാന്തിയെ തിരിഞ്ഞു നോക്കുന്നില്ല.

അനുശാന്തിയുടെ കാമുകനായിരുന്ന നിനോ ജയിലിലെത്തി ഏതാനും ആഴ്ചകള്‍ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്റിയ തെറ്റില്‍ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തില്‍ ജയിലില്‍ ജോലികള്‍ നല്‍കിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നല്‍കിയിരുന്നത്.

ബ്ളോക്കില്‍ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥര്‍ക്ക് സെല്ലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നല്‍കി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിനുമുണ്ടാകുന്ന തകരാറുകള്‍ ശരിയാക്കുന്നതിനും അതില്‍ പുതിയ സോഫറ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമെല്ലാം നിനോയുടെ പണിയായി.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിനോയുടെ വൈദഗ്ധ്യം ജയില്‍ ജീവനക്കാരെപ്പോലും അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ നിനോ അങ്ങനെ ജയിലിലെ കമ്പ്യൂട്ടറുകളുടെ മാസ്റ്ററായി. സെല്ലിലെ മറ്റ് തടവുകാരുടെ മേല്‍നോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും ശിക്ഷിക്കപ്പെടുംമുമ്പ് ടെക്നോപാര്‍ക്കിലെ സോഫ്ട് വെയര്‍ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്ന നിനോ മാത്യുവിനാണ്.

സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേര്‍പിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവര്‍ഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. അനുശാന്തിയുടെ ഭര്‍തൃമാതാവായ ഓമനയെയും മകള്‍ മൂന്നരവയസുകാരി സ്വസ്തികയെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനെ കാത്തിരുന്നു. വീട്ടിലെത്തിയ ലിജീഷിനെ ബേസ്ബോള്‍ ബാറ്റ്കൊണ്ട് അടിച്ചു വീഴ്ത്തിയെങ്കിലും ലിജീഷ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കേസില്‍ നിനോയ്ക്ക് വധശിക്ഷയും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തും സ്ത്രീയായതിനാലും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.

Related posts