വേദനയുണ്ടാക്കിയ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്! കരച്ചില്‍ കേട്ട് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അച്ഛന്‍ തിരികെപ്പോയി; മലയാളികളുടെ പ്രിയങ്കരിയാവുന്നതിന് മുമ്പ് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് നടി അനുശ്രീ പറയുന്നു

നടിമാരില്‍ പൊതുവെ കാണപ്പെടുന്ന തലക്കനമില്ലാത്ത ഒരു മലയാള നടി എന്ന് പറയുമ്പോഴേ ആളുകളുടെ മനസില്‍ ഓടിയെത്തുന്ന ഒരു മുഖമാണ് നടി അനുശ്രീയുടേത്. ആ പേരില്‍ അനുശ്രീ നിരവധി പുകഴ്ത്തലുകള്‍ക്ക് അര്‍ഹയായിട്ടുണ്ടെങ്കിലും മനസാവാചാ അറിയാത്ത ചില കാര്യങ്ങള്‍ക്ക് അനുശ്രീ ഇരയാവുകയും ചെയ്തിരുന്നു. അക്കാര്യങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് അനുശ്രീ ഇപ്പോള്‍.

ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്തുണ്ടായ മനസ്സുവിഷമിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ചും ആ സമയത്ത് ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ ജോസ് നല്‍കിയ പിന്തുണയേയും കുറിച്ചും തുറന്നു പറയുകയാണ് താരം. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അനുശ്രീ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെപ്പറ്റി ഒരുപാട് കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും അനുശ്രീ പറയുന്നു. ഇതൊക്കെ കേട്ട് താന്‍ ഒരുപാട് വിഷമിച്ചിരുന്നെന്നും താരം വെളിപ്പെടുത്തുന്നു. തന്നെക്കുറിച്ച് പ്രചരിച്ച മോശം കഥകള്‍ കേട്ട് മനസ്സു തകര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയില്‍ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്.

തന്റെ കരച്ചില്‍ കേട്ട് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അച്ഛന്‍ തിരികെപ്പോയി. എന്നെ പിന്തുണക്കേണ്ട സമയത്താരും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ പൊക്കിവിടേണ്ട കാര്യമില്ല. അഹങ്കാരത്തോടെയല്ല ഞാന്‍ ഇത് പറയുന്നത്. അന്ന് യോഗത്തില്‍വച്ചു കരഞ്ഞപ്പോള്‍ നാട്ടുകാരില്‍ പലരും തന്റെ സങ്കടം കേട്ടു കരഞ്ഞുവെന്നും താരം പറയുന്നു.

മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ താന്‍ ലാല്‍ജോസിനെ വിളിച്ച് സങ്കടം പറയുമായിരുന്നുവെന്നും ആ സമയത്തൊക്കെ തന്റെ കോള്‍ വരുമ്പോള്‍ ദാ അനുശ്രീ കരയാന്‍ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അനുശ്രീ പറയുന്നു.

താന്‍ സങ്കടങ്ങളുടെ കെട്ടഴിക്കുമ്പോള്‍ തന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സത്യമായിയെന്നും. നീ അറിയാത്തവര്‍ പോലും നിന്നെ അംഗീകരിക്കുന്ന ഒരു കാലം വരുമെന്നായിരുന്നു അദ്ദേഹമെപ്പോഴും പറഞ്ഞിരുന്നതെന്നും അനുശ്രീ പറയുന്നു.

Related posts