കുഴിച്ച് കുഴിച്ച് 300 മീറ്റര്‍ ആഴത്തില്‍ എത്തിയപ്പോള്‍ അവിടെയതാ മമ്മികള്‍ ! ഗിസയിലെ പിരമിഡിനു സമീപം കണ്ടെത്തിയ മമ്മികള്‍ പുതിയ അറിവുകളിലേക്ക് വെളിച്ചം വീശുന്നത്…

പിരമിഡുകളും മമ്മികളുമില്ലാതെ എന്ത് ഈജിപ്ത്. ഏറ്റവും ഒടുവിലായി മൂന്നൂറ് മീറ്റര്‍ ആഴത്തില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ മമ്മികളുടെയും ശവക്കല്ലറകളുടെയും അമൂല്യ നിധികള്‍ കുഴിച്ചെടുത്തിരിക്കുന്നത്. ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നിന്നും കിഴക്കു മാറി ഗിസയിലെ പിരമിഡുകള്‍ക്ക് സമീപത്തു നിന്നാണ് പുതിയ കണ്ടെത്തല്‍. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരായിരുന്നു പൗരാണിക ഈജിപ്തുകാരെന്നാണ് ഗവേഷകരും ചരിത്രകാരന്‍മാരും പറയുന്നത്.

മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് എട്ട് ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ശവക്കല്ലറകള്‍ കണ്ടെത്തിയിരിക്കുന്നത്. ചായം തേച്ച കാര്‍ഡ്ബോഡ് മനുഷ്യരൂപങ്ങള്‍ക്കുള്ളിലായിരുന്നു മമ്മികള്‍ കാണപ്പെട്ടത്. ബിസി 1085-332 കാലത്തെ പൗരാണിക ഈജിപ്തില്‍ നിന്നുള്ളവയാണ് കണ്ടെത്തിയ മമ്മികള്‍. ഇവയില്‍ മൂന്നെണ്ണം കാര്യമായ കേടുപാടുകള്‍ സംഭവിക്കാതെയാണ് ലഭിച്ചിരിക്കുന്നതെന്ന് ഈജിപ്ത് പുരാവസ്തു മന്ത്രി അറിയിച്ചു.

ഓഗസ്റ്റില്‍ തുടങ്ങിയ ഉത്ഖനനമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. ലഭിച്ച ശവകുടീരങ്ങളും മറ്റും കൂടുതല്‍ പഠനത്തിനായി അയക്കും.അഞ്ച് മാസത്തോളം മുന്നൂറ് മീറ്ററോളം മണ്ണ് മാറ്റിയ ശേഷമാണ് പുരാവസ്തു ഗവേഷകര്‍ക്ക് ഈ ശവകുടീരങ്ങള്‍ കണ്ടെത്താനായത്. ഓരോ ശവകുടീരങ്ങള്‍ക്ക് മുകളിലും കുടുംബത്തെ സൂചിപ്പിക്കുന്ന ചിത്രപ്പണികളുണ്ടായിരുന്നു. ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും നൂറ്റാണ്ടുകള്‍ മണ്ണു മൂടി കിടന്നിട്ടും ഈ ചിത്രങ്ങള്‍ക്ക് പോലും കാര്യമായ നാശം സംഭവിച്ചിരുന്നില്ല.

നാലായിരം വര്‍ഷം വരെ പഴക്കമുള്ള ശവകുടീരങ്ങള്‍ ഈ കൂട്ടത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. മമ്മികള്‍ക്കൊപ്പം എല്ലുകളും തലയോട്ടികളും ഈ ശവകുടീരങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന പൗരാണിക ഈജിപ്തുകാര്‍ അതിനുവേണ്ടിയാണ് ഉന്നതരുടെ ശരീരം അഴുകാത്ത രീതിയില്‍ മമ്മികളാക്കാന്‍ ശ്രമിച്ചിരുന്നത്. വിശ്വാസപരമായ ബലികളുടെ ഭാഗമായാണ് മൃഗങ്ങളുടെ മമ്മികള്‍ നിര്‍മിച്ചിട്ടുള്ളതെന്നും കരുതപ്പെടുന്നു. പുതിയ മമ്മികളുടെ കണ്ടെത്തല്‍ പുരാതന ഈജിപ്തിന്റെ ആചാരങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങല്‍ നല്‍കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Related posts