കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് കുടമാളൂർ മന്നത്തൂർ അരുണ്‍ ഗോപ(31)നെ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡ് മലപ്പുറത്തുനിന്നും അറസ്റ്റു ചെയ്തു.
കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ, മയക്കുമരുന്ന് കടത്തൽ തുടങ്ങി 30ൽപ്പരം കേസുകളിൽ ഇയാൾ പ്രതിയാണ്.
2020ൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായ കേസിലെ പ്രധാന സൂത്രധാരനായിരുന്നു അരുണ്‍.
ഏറ്റുമാനൂരിൽ എക്സൈസ് പിടികൂടിയ 65 കിലോഗ്രാം കഞ്ചാവ് കേസിലും മുഖ്യസൂത്രധാരൻ ഇയാളായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ വാഹന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ തുടങ്ങിയ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ നിരവധി കേസുകളാണ് നിലവിലുള്ളത്.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഒന്നര വർഷം കേരളത്തിൽനിന്നും മുങ്ങി മറ്റു പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
ബംഗളൂരുവിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ജില്ലയിലെ ക്രിമിനലുകളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തവേ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു.
തുടർന്നു കഴിഞ്ഞ ആറു മാസമായി പ്രത്യേക അന്വേഷണ സംഘം വിവിധ സ്ക്വാഡുകളായി തിരിഞ്ഞു മഫ്തിയിൽ മലപ്പുറത്ത് എത്തിയാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി പിടികൂടിയത്.
മലപ്പുറത്ത് കഴിയുന്പോഴും ജില്ലയിലെ ഗുണ്ടാ പ്രവർത്തനങ്ങൾ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി.എസ്. റെനീഷ്, ടി. ശ്രീജിത്ത്,
സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം എസ്. നായർ, കെ.ആർ. ശ്രാവണ്‍, വി.കെ. അനീഷ്, കെ.ആർ. ബൈജു, എസ്. അരുണ്‍, നിതാന്ത് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.