അടിസക്കെ…കേട്ടിട്ട് കൊതിയാവുന്നു ! ക്ലാസില്‍ കയറുന്ന ഓരോ ദിവസവും വിദ്യാര്‍ഥിയ്ക്ക് കിട്ടുക 100 രൂപ വീതം; പെണ്‍കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ കിടിലന്‍ തന്ത്രവുമായി അസം സര്‍ക്കാര്‍…

സ്ത്രീശാക്തീകരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നിരിക്കെ രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ചിലയിടത്ത് വിദ്യാഭ്യാസത്തിന് കാര്യമായ പ്രാധാന്യം നല്‍കുന്നതുമില്ല.

എന്നാല്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ രൂപീകരിച്ച പുതിയ പദ്ധതിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പുതിയ തന്ത്രം നടപ്പിലാക്കാനാണ് അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ക്ലാസില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍, ക്ലാസില്‍ കയറുന്ന ഓരോ ദിവസവും നൂറ് രൂപ വീതം പെണ്‍കുട്ടികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി വിശദീകരിച്ചത്. ക്ലാസുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഉടന്‍ തന്നെ ഓരോ ദിവസവും നൂറ് രൂപ വീതം നല്‍കുമെന്നാണ് ഹിന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്.

ഇതിന് പുറമേ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കും. ബുക്ക് വാങ്ങുന്നതിനാണ് സര്‍ക്കാര്‍ പണം നല്‍കുക.

ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ 1500 രൂപ നിക്ഷേപിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ ബുക്ക് വാങ്ങുന്നതായി 2000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസാഗറില്‍ പെണ്‍കുട്ടികള്‍ക്ക് ബൈക്കുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞവര്‍ഷം തന്നെ പദ്ധതിയെ കുറിച്ച് ആലോചിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എന്തായാലും രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ ഒരു പദ്ധതിയായി മാറും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഇതേ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരുമോയെന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Related posts

Leave a Comment