ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്ന് കോര്‍പ്പറേഷന്‍ മേയറുടെ കസേരയിലേയ്ക്ക്! പതിനഞ്ചാം വയസില്‍ തുടങ്ങിയ തൊഴിലിലൂടെ പഠിച്ച കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് രാഹുല്‍ ജാദവ്

ഓട്ടോറിക്ഷാ ഡ്രൈവറില്‍ നിന്ന് കോര്‍പ്പറേഷന്‍ മേയറിന്റെ കസേരയിലേയ്ക്ക്. പെട്ടെന്നാര്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത ഒരു കാര്യമാണിത്. എന്നാല്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ രാഹുല്‍ ജാദവ് എന്ന മുപ്പത്താറുകാരന്‍ ആ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷാ തൊഴിലാളിയായ രാഹുല്‍ ജാദവ് ശനിയാഴ്ച മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ മേയറായി ചുമതലയേല്‍ക്കുകയും ചെയ്തു. 128 അംഗങ്ങളുള്ള നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്.

കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടുകയും തുടര്‍ന്ന് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുകയുമായിരുന്നു. 1996 മുതല്‍ 2003വരെയുള്ള ഉള്ള കാലഘട്ടത്തിലാണ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തിയതെന്നും, പിന്നീട് ഒരു പ്രൈവറ്റ് കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്തുവെന്നും ജാദവ് മാധ്യമങ്ങളോട് പറഞ്ഞു.

2006 ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ്നിര്‍മ്മാണ്‍ സേനയിലായിരുന്നു തുടക്കം. 2012ല്‍ തന്നെ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ പാര്‍ട്ടി മാറി ബി.ജെ.പിയില്‍ എത്തുകയായിരുന്നു. നിതിന്‍ കല്ജെ സ്ഥാനം ഒഴിഞ്ഞപ്പോള്‍ മേയര്‍ പദവിയിലേക്ക് നിര്‍ദേശിക്കപ്പെട്ടത് ജാദവ് ആണ്.

ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ എന്ന നിലയില്‍ സാധാരണക്കാരുടെ വേദനകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും, പ്രവര്‍ത്തനം ഇതുകൂടെ മനസ്സിലാക്കിയിട്ടായിരിക്കുമെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായിരിക്കും പ്രഥമ പരിഗണനയെന്നും ജാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഐടി കമ്പനികളും ഓട്ടോ മൊബീല്‍ ഫാക്ടറികളും ഏറെയുള്ള നഗരത്തില്‍ വ്യവസായ പുരോഗതി ഉറപ്പാക്കുകയും ചെയ്യുമെന്നും ജാദവ് പറയുന്നു.

Related posts