ഗാസിയാബാദ്: ഗുർമീത് റാം റഹിമിനു പിന്നാലെ മറ്റൊരു ആൾദൈവം കൂടി അറസ്റ്റിലായി. മഹാരാഷ്ട്ര ബീഡ് സ്വദേശി മച്ചേന്ദ്ര നാഥ് എന്ന ബാബ പ്രതിഭനാഥാണ് അറസ്റ്റിലായത്. ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗാസിയാബാദ് റെയിൽവെ സ്റ്റേഷനിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ പോലീസ് അന്വേഷിച്ചുവന്ന ബാബ നാലു വർഷമായി ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക്പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബാബയിൽനിന്ന് തോക്കും തിരകളും പോലീസ് പിടിച്ചെടുത്തു. 2013 മാർച്ച് 26 ന് ആണ് ഭരദ്വാജ് കൊല്ലപ്പെട്ടത്. ഗുരുഗ്രാം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഫാം ഹൗസിൽ വെടിയേറ്റായിരുന്നു ഭരദ്വാജ് കൊല്ലപ്പെട്ടത്. കേസിൽ ഭരദ്വാജിന്റെ മകൻ നിതേഷ് കുമാർ നേരത്തെ അറസ്റ്റിലായിരുന്നു. നിതേഷാണ് പിതാവിനെ കൊല്ലാൻ ബാബയ്ക്ക് ക്വട്ടേഷൻ നൽകിയത്.