നികുതിവെട്ടിപ്പ് നടത്താറുണ്ട് എന്ന ആരോപണം സഹിക്കാന്‍ പറ്റില്ല! ആഡംബര വാഹനങ്ങളിലല്ല യാത്ര ചെയ്യുന്നത്, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സഞ്ചരിക്കാറുമില്ല; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബാബാ രാംദേവ്

അവിശ്വസനീയമായ രീതിയില്‍ ജീവിതം നയിക്കുന്ന ബാബാ രാംദേവിനോട് ആഢംബര ജീവിതത്തെക്കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്‍പില്‍ നിയന്ത്രണം വിട്ട് പതജ്ഞലി സ്ഥാപകന്‍ ബാബ രാംദേവ്. ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്കിനു വേണ്ടി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ബാബാ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് ചൂടായത്. ആഢംബര കാറിലും ചാര്‍ട്ടേര്‍ഡ് വിമാനത്തിലും യാത്ര ചെയ്യുകയും ഇന്ത്യയിലെ എല്ലാ വാര്‍ത്താ ചാനലുകളിലും പതജ്ഞലിയുടെ വലിയ പരസ്യങ്ങള്‍ നല്‍കുകയും വലിയലാഭം കൊയ്യുകയും നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന താങ്കളുടെ സ്വദേശി എന്ന അവകാശവാദത്തെ തങ്ങള്‍ എങ്ങനെ ന്യായീകരിക്കും എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

ഇതിനെതിരെയായിരുന്നു രാംദേവ് രംഗത്തെത്തിയത്. ‘നോക്കൂ നിങ്ങള്‍ അത്തരം ഗുരുതരമായ അഴിമതി ആരോപണം എനിക്ക് നേരെ ഉന്നയിക്കരുത്. ഞാന്‍ നികുതിവെട്ടിപ്പ് നടത്താറുണ്ട് എന്ന നിങ്ങളുടെ ആരോപണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഞാന്‍ ആഢംബര വാഹനങ്ങളിലല്ല യാത്രചെയ്യുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സഞ്ചരിക്കാറില്ല. ഒന്നിലും അമിത ആസക്തി ഉള്ള ആളല്ല ഞാന്‍. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുത്’. ഇതായിരുന്നു ബാബാ രാംദേവിന്റെ വാക്കുകള്‍.

പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവിന്റെ ഫെയര്‍നെസ് ക്രീം പരസ്യത്തിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗന്ദര്യവര്‍ധക ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനായി പതഞ്ജലി പുറത്തിറക്കുന്ന പരസ്യങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പരിഹാസവുമായി സോഷ്യല്‍മീഡിയയില്‍ ചിലര്‍ രംഗത്തെത്തിയത്.

ചുളിവുകള്‍, ഇരുണ്ട നിറം എന്നിവ ഉള്‍പ്പെടെ ചര്‍മ്മവുമായി ബന്ധപ്പെട്ട പല രോഗങ്ങളും സുഖപ്പെടുത്തുമെന്നായിരുന്നു പതജ്ഞലിയുടെ ബ്യൂട്ടി ഫെയര്‍നെസ് ക്രീമിന്റെ പരസ്യവാചകത്തില്‍ പറഞ്ഞത്. കറുത്ത നിറം ഒരു രോഗമാണെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. പരസ്യം പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ ബാബാ രാംദേവിനെതിരായ വിമര്‍ശനങ്ങളായിരുന്നു കൂടുതലും. കറുപ്പ് ഒരു അസുഖമല്ലെന്നും അതിനെ അത്തരത്തില്‍ ചിത്രീകരിച്ച് മാര്‍ക്കറ്റ് കൂട്ടുന്നത് നല്ല പ്രവണതയല്ലെന്നും പറഞ്ഞായിരുന്നു പലരും രംഗത്തെത്തിയത്.

 

Related posts