ബാബു ആന്റണിയുടെ വീടിനടുത്ത് ഒഴുകിയെത്തിയത് കൂറ്റന്‍ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്കു മാറി

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണില്‍ നടന്‍ ബാബു ആന്റണിയുടെ വീടിനു സമീപമുള്ള വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറി. ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണി ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നും ബാബു ആന്റണി വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറിയെന്നും സഹോദരന്‍ അറിയിച്ചു. 75 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളി!ല്‍ ഹൂസ്റ്റണില്‍ പെയ്തത്. ഈ പ്രദേശത്ത് ഒരു വര്‍ഷം ആകെ ലഭിക്കുന്ന മഴയുടെ അളവാണിത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ ഹൂസ്റ്റണിലെ ദൃശ്യം.

ധാരാളം മലയാളി കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശമാണ് ഹുസ്റ്റണ്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു. ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായി ഫൊക്കാന ഭാരവാഹികള്‍ പറയുന്നു. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു. ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാര്‍ഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ടു. വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.

എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. താമസസ്ഥലങ്ങള്‍ നഷ്ടമായവര്‍ക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നല്‍കുന്നുണ്ട്. മലയാളികളുള്‍പ്പെടെ മുപ്പതിനായിരത്തിലേറെപ്പേര്‍ വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിയ ഇരുനൂറ് വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. അതിനിടെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടെക്‌സസില്‍ ഒന്‍പതുപേര്‍ മരിച്ചു. മലയാളികളെല്ലാം സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നത്.

Related posts