പ്രദീപ് ഗോപി
രാജ്യത്ത് ഓരോ വർഷവും ഏകദേശം ഒരു ലക്ഷത്തോളം കുട്ടികൾ എവിടേക്കോ പോയിമറയുന്നു… ഇവരിൽ ചിലർ മടങ്ങിയെത്തുന്നു.
ചിലർ ഇന്നു കാണാമറയത്ത് തന്നെ. ഇതു സമൂഹത്തെയാകെ ഞെട്ടിക്കുന്നതാണ്. ഇവർ എത്തിപ്പെടുന്നതു പെൺവാണിഭ സംഘങ്ങളുടെയോ ക്രിമിനൽ സംഘങ്ങളുടെയോ അതുമല്ലെങ്കിൽ ഭീകര സംഘടനകളുടെയോ കെണിയിലാകാം.
കേരളത്തിന്റെ നൊന്പരമായി മാറിയ രാഹുൽ, താഹിർ, അഖിൽ, ജെസ്ന അങ്ങനെ അങ്ങനെ… മലയാളികളുടെ മനസിൽ ഇന്നും നൊന്പരമായി നിൽക്കുന്ന ചില പേരുകളാണിത്.
ഇവരെ മറക്കാനാവുമോ നമുക്ക്… ഇന്നും ഇവർക്കായുള്ള കാത്തിരിപ്പിലാണ് അവരുടെ കുടുംബവും ഒപ്പം സാക്ഷരകേരളവും…
ഇത്രയേറെ കുട്ടികളെ കേരളത്തിൽ നിന്ന് ഓരോ വർഷവും കാണാതാകുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ രക്ഷിതാക്കളും പൊതുസമൂഹവും അത്ര ജാഗ്രതയില്ലഎന്നു തന്നെ കരതേണ്ടിയിരിക്കുന്നു.
കാണാതായ കുട്ടികൾ ആലപ്പുഴ ആശ്രമം വാർഡിലെ രാഹുലും കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ താഹിറും പിന്നെ ജെസ്നയും പോലെയുള്ള കുറച്ചു പേരുകൾ മാത്രമേ മലയാളികൾ ഇന്നും ഓർക്കുന്നുള്ളു.
കാരണം അന്ന് ഇവരുടെ തിരോധാനം വലിയ വാർത്തയായിരുന്നു. ഇന്ന് ദിനംപ്രതിയെന്നോണം കുട്ടികളെ കാണാതാകുന്നു.
അതുകൊണ്ടു തന്നെ ഇതെല്ലാം വലിയ വാർത്തയും ആകുന്നില്ല. പക്ഷേ ഇന്നു ദിനേന കാണാതാകുന്ന കണ്മണികളുടെ എണ്ണം കൂടിക്കൂടി വരികയാണെന്ന സത്യം തിരിച്ചറിയുക തന്നെ വേണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഒളിച്ചോട്ടവും കടത്തിക്കൊണ്ടുപോകലും സംസ്ഥാനത്തു വർധിച്ചുവരികയാണെന്നു വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്.
ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്തു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള 152 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒളിച്ചോട്ടങ്ങൾ വേറെയും. ഇടുക്കി, തൃശൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിൽനിന്നാണു കൂടുതൽ ഒളിച്ചോട്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി പോലുള്ള ജില്ലകളിലാണ് കൂടുതൽ പെണ്കുട്ടികൾ ഒളിച്ചോടി പോകുന്നത്.
നെഞ്ചിലെ നെരിപ്പോട്…
സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് വ്യക്തം.
ഒളിച്ചോട്ടമായാലും തട്ടിക്കൊണ്ടുപോകലായാലും മക്കൾ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ നെഞ്ചിലെ നെരിപ്പോട് കണ്ടില്ലെന്നു നടിക്കാൻ സമൂഹത്തിനാവില്ല.
സാമൂഹ്യഭദ്രതയ്ക്കു ഭീഷണിയാകുന്ന പ്രവണതകൾക്കെതിരേ സുമനസുകളുടെയെല്ലാം ശബ്ദം ഉയരേണ്ടതുണ്ട്.
15 -16 വയസ് പ്രായമുള്ളവരാണ് ഒളിച്ചോട്ടം നടത്തിയ പെൺകുട്ടികളിൽ കൂടുതലും. ഇങ്ങനെ ഒളിച്ചോടുന്നവരിൽ ഭൂരിഭാഗവും വിവാഹത്തിൽ ഏർപ്പെടുന്നതായും ഇവരിൽ പ്രായപൂർത്തിയാകാത്തവരായതിനാൽ കടത്തിക്കൊണ്ടു പോകുന്നവർക്കെതിരേ പോക്സോ കേസുകൾ എടുക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
എന്നാൽ, കാണാതാകുന്ന ഇതിലും പ്രായം കുറഞ്ഞ മറ്റു കുട്ടികളുമുണ്ടല്ലോ. അവർ എവിടേക്കാണു പോകുന്നത്? അതേപ്പറ്റി ഗൗരവമായ അന്വേഷണം നടക്കാറുണ്ടോ?
അന്വേഷണം തുടങ്ങിയാലും ഒരുഘട്ടം കഴിയുന്പോൾ അതെല്ലാം നിലച്ച് കാണാതാകുന്ന കുട്ടികളുടെ കാര്യം കുടുംബാംഗങ്ങളുടെ സ്വകാര്യദുഃഖം മാത്രമായി തീരുന്നു.
കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർശന നടപടികൾ ഉണ്ടാകാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്ന് ഈ വർഷം ആദ്യത്തെ പത്തുമാസം ഒളിച്ചോട്ടത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഒറ്റ ഒളിച്ചോട്ടം പോലും ഈ ജില്ലകളിൽ നടന്നിട്ടില്ല എന്നാണോ ഇതിനർഥം? ആണെങ്കിൽ നല്ല കാര്യം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്ന സാമൂഹിക അനാചാരങ്ങൾ പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിനും തട്ടിക്കൊണ്ടുപോകലിനും കാരണമാകുന്നതായി പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ശൈശവ വിവാഹത്തിനു സമാനമായ രീതിയിൽ ഇടുക്കിയിലെ മറയൂർ, മൂന്നാർ, കുമളി തുടങ്ങിയ ഭാഗങ്ങളിൽനിന്നു പെൺകുട്ടികളെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ടെന്നും പലതും മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
രേഖാമൂലം വിവാഹബന്ധത്തിൽ ഏർപ്പെടാത്തതിനാൽ ശൈശവവിഹാഹത്തിനു കേസെടുക്കാനും തടസങ്ങളുണ്ട്.
കണ്ടെത്തിയാൽ പരാതിയില്ല
കാണാതാകുന്ന പെൺകുട്ടികളെ പല സ്ഥലങ്ങളിൽനിന്നും കണ്ടെത്തി കൊണ്ടുവരുന്പോൾ കാണാനില്ലെന്ന പരാതി മാതാപിതാക്കൾ പിൻവലിക്കും.
രേഖകളിൽ കേസുകളുടെ എണ്ണം കുറയാൻ ഇതും കാരണമാകാറുണ്ട്. പാലക്കാട് ജില്ലയിൽനിന്ന് ഒരാഴ്ച മുന്പു കാണാതായ ഒന്പതാം ക്ലാസ് വിദ്യാർഥികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും കോയന്പത്തൂരിൽനിന്നു കണ്ടെത്തി.
ഗോവയിലേക്കു ട്രെയിൻ കയറുന്പോൾ ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. എത്ര വീണ്ടുവിചാരമില്ലാതെയാണ് കുട്ടികൾ ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുന്നത്?
വീടുകളിലും സ്കൂളുകളിലുമൊക്കെ ഇന്നു കുട്ടികൾക്കു ലഭിക്കുന്ന ശിക്ഷണത്തിൽ പോരായ്മകളുണ്ട് എന്നല്ലേ ഇതു വ്യക്തമാക്കുന്നത്?
ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഓരോ കുട്ടിയെ കാണാതാകുന്നുണ്ട് എന്നാണു നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്.
അതായത് ഓരോ വർഷവും ഒരു ലക്ഷത്തിലധികം കുട്ടികളെ കാണാതാകുന്നു. കാണാതാകുന്നവരും തട്ടിയെടുക്കപ്പെടുന്നവരുമായ കുട്ടികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ് എന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്ന കാര്യം.
(തുടരും)