ന്യൂഡൽഹി: ബംഗ്ലാദേശിൽ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം വർധിക്കുന്ന സാഹചര്യത്തിൽ, അവിടെ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും അടിയന്തരമായി തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി അയൽരാജ്യത്തെ സുരക്ഷാസ്ഥിതി വഷളാകുന്നതു കണക്കിലെടുത്താണ് മുൻകരുതൽ നടപടി. കുടുംബങ്ങൾ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസയം, ധാക്ക, ചിറ്റഗോംഗ്, ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതു തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനു പിന്നാലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു.
ഡിസംബർ 12ന് വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചതും ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയുടെ നിലപാട്
ന്യൂനപക്ഷങ്ങൾക്കും അവരുടെ ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരേ തീവ്രവാദികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇത്തരം അക്രമങ്ങളെ വെറും വ്യക്തിവൈരാഗ്യമോ, രാഷ്ട്രീയ തർക്കമോ ആയി ചിത്രീകരിക്കുന്നത് കുറ്റവാളികളെ സഹായിക്കുകയേയുള്ളൂവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
