പരവൂർ: കെട്ടിടനിർമാണ കമ്പനികളും കരാറുകാരും വലിയ തുക മുൻകൂറായി നൽകി സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ യാത്രാമധ്യേ ട്രെയിനുകളിൽ വച്ച് തട്ടിയെടുക്കാൻ വൻ മാഫിയാ സംഘങ്ങൾ രംഗത്ത്. പണം മുടക്കി 200 പേരുടെ വലിയൊരു സംഘത്തെ നാട്ടിൽ നിന്ന് കയറ്റിവിട്ടപ്പോൾ കേരളത്തിൽ എത്തിയത് വെറും 20 പേർ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ബിൽഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പുറത്തുവിട്ടത്. പ്രതിസന്ധി പരിഹരിക്കാൻ ഹൗറയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി റെയിൽവേയെ സമീപിച്ചിരിക്കുകയാണ് സംഘടന.
നിലവിൽ കോവിഡ് ലോക്ക്ഡൗൺ കാലത്തിന് സമാനമായ കടുത്ത തൊഴിലാളി ക്ഷാമമാണ് കേരളത്തിലെ നിർമാണ മേഖല നേരിടുന്നത്. ഈ അടിയന്തര സാഹചര്യം മറികടക്കാനായി മേസ്തിരിമാർ വഴി വലിയ തുക മുൻകൂറായി നൽകിയാണ് കരാറുകാർ തൊഴിലാളികളെ കണ്ടെത്തുന്നത്. യാത്ര തിരിക്കും മുൻപ് തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ, ടിക്കറ്റ്, ഗ്രൂപ്പ് ഫോട്ടോ എന്നിവ മേസ്തിരിമാർ വഴി തൊഴിലുടമയ്ക്ക് അയച്ചുനൽകുകയും ചെയ്യും.
ചെന്നൈയും മംഗളൂരുവും കേന്ദ്രീകരിച്ച് റാഞ്ചൽ
തൊഴിലാളികൾ ട്രെയിൻ മാർഗം കേരളത്തിലേക്ക് വരുന്ന വഴിയിലാണ് തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നത്. ചെന്നൈ, മംഗളൂരു റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ ട്രെയിനുകളിൽ കയറി തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കും. തുടർന്ന് ഇവർക്ക് നിലവിൽ ലഭിക്കുന്നതിനേക്കാൾ വലിയ തുക കൂലിയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ചെന്നൈക്കും മംഗലാപുരത്തിനും തൊട്ടുമുമ്പുള്ള സ്റ്റേഷനുകളിൽ വച്ച് ട്രെയിനിൽ നിന്ന് ഇറക്കിക്കൊണ്ടുപോകും. കൂടെയുള്ള മേസ്തിരിമാർ പോലും അവസാന നിമിഷമാണ് ഈ വഞ്ചന അറിയുന്നത്. പണം മുടക്കിയ കരാറുകാർ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കാത്തുനിൽക്കുമെങ്കിലും ആരും ട്രെയിൻ ഇറങ്ങാറില്ല.
ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളുംതിരിച്ചടിയാവുന്നു
പശ്ചിമബംഗാളിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വന്ന പ്രഖ്യാപനങ്ങളും തൊഴിലാളികളുടെ വരവ് കുറയാൻ കാരണമായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന കർശന നിലപാടും സംസ്ഥാനത്തിനകത്തുതന്നെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന പുതിയ സർക്കാരിന്റെ വാഗ്ദാനങ്ങളും കാരണം വലിയൊരു വിഭാഗം തൊഴിലാളികൾ നാട്ടിൽ തന്നെ തുടരുകയാണ്.
ഇതുകൂടാതെ അയൽ സംസ്ഥാനങ്ങളിൽ നടക്കുന്ന ദേശീയപാതാ വികസന ജോലികളിലേക്ക് ഉയർന്ന കൂലി ലഭിക്കുന്നതിനാൽ നിരവധി തൊഴിലാളികൾ അങ്ങോട്ട് ചേക്കേറുന്നതും കേരളത്തിലേക്കുള്ള ഒഴുക്ക് കുറച്ചു.വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ബിൽഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ അധികൃതർക്ക് പുറമെ സംസ്ഥാന സർക്കാർ പ്രതിനിധികളുമായും ഉടൻ ചർച്ച നടത്തും.
കൊൽക്കത്തയിലെ ഹൗറയിൽ നിന്നും കേരളത്തിലെ പ്രമുഖ സ്റ്റേഷനുകളിലേക്ക് നേരിട്ട് സ്റ്റോപ്പുകളുള്ള പ്രത്യേക ട്രെയിനുകൾ അനുവദിച്ചാൽ യാത്രാമധ്യേയുള്ള ഇത്തരം റാഞ്ചലുകൾ ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് നിർമ്മാണ മേഖലയിലുള്ളവരുടെ പ്രതീക്ഷ.
