റോഡില്‍, ഡ്രൈവിംഗിന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്ത്രീകളോ പുരുഷന്മാരോ! യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് കമ്പനികളടക്കം സാക്ഷ്യപ്പെടുത്തിയ വസ്തുത വെളിപ്പെടുത്തി മുരളി തുമ്മാരുകുടി

എന്നെക്കാള്‍ മികച്ച ഡ്രൈവര്‍ ഈ ലോകത്ത് വേറെയില്ല എന്ന ധാരണയിലാണ് പല ആളുകളുടെയും നിരത്തിലെ പ്രകടനം. അത്തരത്തിലുള്ള അഹങ്കാരവും ഞാനെന്ന ഭാവവുമാണ് പല അപകടങ്ങള്‍ക്കും കാരണമാവുന്നതും. സമൂഹത്തിലെ മറ്റൊരു ചര്‍ച്ചാ വിഷയമാണ് സ്ത്രീകളാണോ പുരുഷന്മാരാണോ മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുതെന്ന്. കൃത്യമായി ഉത്തരം കിട്ടിയിട്ടില്ലാത്ത ഈ ചോദ്യത്തിന് യുഎന്‍ ദുരന്തനിവാരണ സേനാംഗമായ മുരളി തുമ്മാരുകുടി ഒരു ഉത്തരം നല്‍കുന്നുണ്ട്. അതിങ്ങനെ..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്‌കൂട്ടറമ്മ!

1970 -കളില്‍ കേരളത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് ഒരേ ഒരു സ്ത്രീയാണ്. അത് കൊച്ചിയിലായിരുന്നു (കൊച്ചി ഡാ!). അതിനെക്കുറിച്ച് പത്രങ്ങള്‍ സ്റ്റോറി എഴുതി. സ്‌കൂട്ടറമ്മ എന്നാണവര്‍ക്ക് പത്രങ്ങള്‍ കൊടുത്ത പേര്. കൊച്ചിയിലുള്ള കുറേ പേരെങ്കിലും ഈ കഥ ഓര്‍ക്കുന്നുണ്ടാകും, ചിലര്‍ സ്‌കൂട്ടറമ്മയെ അറിയുന്നവരും ആകാം. അവരെ ഓര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നെഴുതണം.

കാലം മാറി. കേരളത്തില്‍ ഇപ്പോള്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ സ്‌കൂട്ടറോടിക്കുന്നുണ്ട്. സ്ത്രീകള്‍ കാറോടിക്കുന്നതും സ്‌കൂട്ടറോടിക്കുന്നതും അപൂര്‍വ്വ കാഴ്ചയല്ല, അതുകൊണ്ട് വാര്‍ത്തയുമല്ല. ട്രക്ക് ഓടിച്ച ഒരു സ്ത്രീയാണ് അടുത്ത കാലത്ത് വാര്‍ത്തയായത്. ജനീവയില്‍ ബസോടിക്കുന്നത് കൂടുതലും സ്ത്രീകളാണ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഏറെ കണ്ടിട്ടുണ്ട്. സ്ത്രീകള്‍ ഇനി ടിപ്പര്‍ ഓടിക്കാന്‍ തുടങ്ങിയാലും അത് റാഡിക്കലായ ഒരു മാറ്റമല്ല.

ലോകത്തെല്ലായിടത്തും പുരുഷന്മാര്‍ക്ക് ഒരു ചിന്തയുണ്ട്, സ്ത്രീകള്‍ മോശം ഡ്രൈവര്‍മാരാണെന്ന്. ഇതിന് വികസിത രാജ്യമെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ല. എന്താണ് നല്ല ഡ്രൈവര്‍ എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും വ്യത്യസ്തമായ ചിന്താഗതിയാണുള്ളത്. ഇക്കാര്യത്തില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് താന്‍ നല്ല ഡ്രൈവര്‍ ആണെന്നാണ് എല്ലാവരും സ്വയം വിശ്വസിക്കുന്നതെന്നാണ്. (ഞാന്‍ എന്നെ വിമല്‍ കുമാര്‍ എന്ന് വിളിക്കുന്ന രീതി).

നല്ല ഡ്രൈവിങിനെ അളക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ നോക്കി ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പഠനം പറയുന്നത് സ്ത്രീകളാണ് കുറവ് അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും, കുറവ് സ്ത്രീകളാണ് റോഡപകടത്തില്‍ മരിക്കുന്നതെന്നുമാണ്. വാഹനം സ്പീഡില്‍ വണ്ടി ഓടിച്ചതിന്, മദ്യപിച്ച് വാഹനമോടിച്ചതിന്, റോഡിലെ മോശമായ പെരുമാറ്റങ്ങള്‍ക്ക് ഒക്കെ പിടിക്കപ്പെടുന്നത് കുറച്ചു സ്ത്രീകള്‍ മാത്രമാണ്. ഇത് സ്ത്രീകള്‍ കുറച്ചു പേര്‍ മാത്രം ഡ്രൈവ് ചെയ്യുന്നത് കൊണ്ടുള്ള കണക്കിന്റെ കളിയല്ല, മറിച്ച് ഡ്രൈവ് ചെയ്യുന്നവരിലെ സ്ത്രീ – പുരുഷ അനുപാതം കണക്കാക്കി നോര്‍മലൈസ് ചെയ്തതിന് ശേഷമുള്ള കണക്കാണ്.

ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് കന്പനികള്‍ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചു കഴിഞ്ഞു. അതുകൊണ്ട് സ്ത്രീകള്‍ക്ക് ആണുങ്ങളേക്കാള്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുറവാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എന്നും പഠനവിധേയമായിട്ടുണ്ട്. വാസ്തവത്തില്‍ വാഹനം ഓടിക്കാനുള്ള കഴിവിലെ കുറവല്ല ആണുങ്ങളെ കുഴപ്പത്തില്‍ ചാടിക്കുന്നത്, മറിച്ച് അവര്‍ നല്ല ഡ്രൈവര്‍ ആണെന്ന അമിത ആത്മ വിശ്വാസം, മറ്റുള്ളവര്‍ റോഡില്‍ എന്തെങ്കിലും ചെയ്താല്‍ അതിനോട് പ്രതികരിക്കുന്ന രീതി ഇതൊക്കെയാണ് പ്രശ്‌നം. രാത്രിയിലും, സ്മാള്‍ അടിച്ചിട്ടും, മോശമായ കാലാവസ്ഥയിലും ‘ഇതും ഇതിലപ്പുറവും കണ്ടിട്ടുണ്ട് ഈ കെ കെ ജോസഫ്…’ എന്നും പറഞ്ഞു ജോസഫ് വണ്ടിയെടുക്കും. അടുത്താരെങ്കിലും കൊണ്ട് ടൈല്‍ ഗേറ്റ് ചെയ്താല്‍, റാഷ് ആയി ഓവര്‍ ടേക് ചെയ്തു എന്ന് തോന്നിയാല്‍ പഴയ വന്യമൃഗ സ്വഭാവം ആണുങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങും. ശേഷം ചിന്ത്യം.

കേരളത്തിലെ റോഡുകളില്‍ സ്ത്രീകള്‍ കൂടുതലായി വണ്ടി ഓടിക്കുന്നുണ്ട്. ഇനിയും അത് കൂടുകയേ ഉള്ളൂ. സ്ത്രീകളാണ് വണ്ടി ഓടിക്കുന്നതെന്ന് കണ്ടാല്‍ത്തന്നെ അവരെ സ്‌ട്രെസ് ചെയ്യിക്കാന്‍ ശ്രമിക്കുന്നവര്‍ പോലും നാട്ടിലുണ്ട്. കേരളത്തിലെ റോഡ് അപകടങ്ങളിലും സ്ത്രീകളുടെ പങ്ക് (സ്ഥിതിവിവര കണക്കിനാല്‍ നോര്‍മലൈസ് ചെയ്താലും) ഏറെ കുറവായിരിക്കും എന്നെനിക്കുറപ്പുണ്ട്. കേരളത്തിലെ ഇന്‍ഷുറന്‍സ് കന്പനികളും വാസ്തവത്തില്‍ ഇത്തരത്തില്‍ ഒരു ഗവേഷണം നടത്തി അപകടം കൂടുതലുണ്ടാക്കുന്ന ഗ്രൂപ്പുകള്‍ക്ക് (പ്രായം, ലിംഗം) വ്യത്യസ്ത പ്രീമിയം ചുമത്തേണ്ട സമയമായി. ഇതുവരെ അങ്ങനെ ഉള്ളതായി കേട്ടിട്ടില്ല. ആരാണ് നന്നായി ഡ്രൈവ് ചെയ്യുന്നത് എന്നറിയാന്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിലും പറ്റിയ സൂചികയും ഇല്ല.

Related posts