‘രാമലീല’ ഒരു സംവിധായകന്റെ സിനിമയാണ് എന്ന് പറഞ്ഞവര്‍ക്കറിയില്ലേ ‘ഉദാഹരണം സുജാതയും’ ഒരു സംവിധായകന്റെ സിനിമയാണെന്ന്? മഞ്ജു വാര്യരെ അധിക്ഷേപിക്കുന്നവരോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു

ഈയടുത്ത ദിവസങ്ങളില്‍ മലയാള സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം സംവിധായകന്‍ അരുണ്‍ ഗോപി ദിലീപിനെ നായകനാക്കി പുറത്തിറക്കിയ രാമലീലയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാതയുമാണ്. ഒരേ ദിവസങ്ങളില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏതായിരിക്കും വിജയിക്കുക എന്നതായിരുന്നു ഇരുകൂട്ടരുടെയും ആരാധകരെയും സിനിമാലോകത്തെ മുഴുവനെയും കുഴക്കികൊണ്ടിരുന്നത്. ദിലീപ് കേസില്‍ അകപ്പെട്ട് ജയിലിലായതുകൊണ്ട് മാത്രം രാമലീല എന്ന സിനിമയെ തള്ളിപ്പറയേണ്ട കാര്യമില്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ദിലീപിന്റെ ഫാന്‍സ് നേതൃത്വം കൊടുത്ത ഉഗ്രന്‍ കാംപയിന്‍ തന്നെ നടന്നിരുന്നു. രാമലീല എന്ന സിനിമയെ പുകഴ്ത്തുന്നതോടൊപ്പം ഉദാഹരണം സുജാതയെ ഇകഴ്ത്തിയും താഴ്ത്തിക്കെട്ടിയും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. അത്തരം അന്യായം ചെയ്ത ആളുകളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

റിലീസായി ഒരു ദിവസം ആവും മുമ്പേ ഒരു സിനിമയുടെ വിധിയെഴുതുന്ന വിചിത്ര മനുഷ്യരുളള ലോകമാണ് ഫേസ്ബുക്ക്. മഞ്ജു വാര്യര്‍ രാമലീല കാണണമെന്ന് പറഞ്ഞപ്പോള്‍ ആ പോസ്റ്റെടുത്ത് ആഘോഷിച്ചവര്‍ ഇപ്പോള്‍ അവരഭിനയിച്ച സിനിമയ്ക്കെതിരെ ഒറ്റ ദിവസംകൊണ്ട് മോശം പടമെന്ന പോസ്റ്റും ട്രോളുമിറക്കുന്നു.

ഇന്ന് പൂജ വെയ്പാണ് കുടുംബസമേതം ആരും സിനിമക്കിറങ്ങില്ല ഈ നാളുകളില്‍ എന്നറിയാത്തവരാരാണ്? ഇന്നലെ വരെ രാമലീല നടന്റെ മാത്രം സിനിമയല്ല എന്ന് പറഞ്ഞവരൊക്കെ ഇന്ന് ഈ വിജയം നടന്റേതാണെന്ന് പറയുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ദിലീപിന്റെയും സിനിമകള്‍ക്കെല്ലാം ആദ്യ ദിവസം ഉണ്ടാവുന്ന തിരക്ക് ഒരു പുതുമയല്ല. ആ തള്ളിക്കയറ്റം ഇന്നുവരെ മലയാള സിനിമയില്‍ ഒരു നടിയുടെ സിനിമക്കുമുണ്ടായിട്ടില്ല എന്നത് ഒരു സത്യമല്ലേ? പിന്നെന്തിനാണീ താരതമ്യം?.

എന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്ത്തിക്കെട്ടാനും കൂട്ടിക്കെട്ടാനും ശ്രമിക്കുന്നത്? ഉദാഹരണം സുജാതയുടെ നിര്‍മ്മാതാവും സംവിധായകനുമാണ് ഈ ദിവസം സിനിമ പുറത്തിറക്കാന്‍ തീരുമാനിച്ചത്. അല്ലാതെ അതിലഭിനയിച്ച മഞ്ജുവല്ല. മത്സരിക്കാനല്ല അവര്‍ സിനിമ ഇറക്കിയത്. രാമലീല എന്നേ ഇറങ്ങേണ്ട സിനിമയായിരുന്നു. അത് വൈകിയതിന് കാരണം എല്ലാവര്‍ക്കുമറിയാം. സുജാത ഇന്ന് ഇറക്കാന്‍ എന്നേ തീരുമാനിച്ചതാണ്. രാമലീലക്കൊപ്പം എന്തിന് സുജാതയെ ഇറക്കിയെന്ന് ചോദിക്കുന്നു ചില മണ്ടന്മാര്‍.

‘രാമലീല’ ഒരു സംവിധായകന്റെ സിനിമയാണ് എന്ന് പറഞ്ഞവര്‍ക്കറിയില്ലേ ‘ഉദാഹരണം സുജാതയും’ ഒരു സംവിധായകന്റെ സിനിമയാണെന്ന്? സുജാതയിലഭിനയിച്ചത് മറ്റൊരു നടിയായിരുന്നെങ്കില്‍ നിങ്ങള്‍ താരതമ്യം ചെയ്യുമോ? ട്രോളിറക്കുമോ? ഒന്നും മിണ്ടാതെയിരുന്നപ്പോള്‍ നടന്റെ ആളുകള്‍ അവളെ തെറി വിളിച്ചു, സിനിമ കാണണമെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ തെറി വിളിച്ചു.. എന്തൊരു ലോകമാണിത്? എന്തു മനോഭാവമാണിത്?

അവളെന്ത് ചെയ്യണമെന്നാണ് ഈ കൂട്ടര്‍ കരുതുന്നത്? അവള്‍ക്ക് സ്വന്തമായി ചിന്തിക്കാനും അഭിപ്രായം പറയാനും അവകാശമില്ലെന്നോ? അവളെങ്ങനെ ജീവിക്കണം, എന്ത് സംസാരിക്കണം, എപ്പോള്‍ സംസാരിക്കണം എന്ന് തീരുമാനിക്കാന്‍ അവളെ തെറിവിളിക്കുന്നവരാണോ അവള്‍ക്ക് ചിലവിന് കൊടുക്കുന്നത്?. അവളുടെ കുടുംബ ജീവിതത്തെക്കുറിച്ചൊക്കെ ആധികാരികമായി ഓരോരുത്തര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു.

അവളുടെ മൗനമാണ് അവളുടെ അലങ്കാരം. അയാള്‍ അവളെക്കുറിച്ച് പറയുന്നത്പോലെ അവള്‍ പറയാതിരിക്കുന്നത് അവളുടെ മാന്യതയാണ്. നടനെ സപ്പോര്‍ട്ട് ചെയ്തോളൂ. പക്ഷേ അതിന് അവളെക്കുറിച്ചും പീഡനമേറ്റ നടിയെക്കുറിച്ചും മോശമായി പ്രചരണം നടത്തുന്നവര്‍ അറിയണം നിങ്ങളും പള്‍സര്‍ സുനിയും തമ്മില്‍ യാതൊരു വിത്യാസവുമില്ലെന്ന്.അവന്‍ കാറിലാണ് അവളെ പീഡിപ്പിച്ചതെങ്കില്‍ നിങ്ങള്‍ വാക്കുകള്‍ കൊണ്ടാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. നടന്‍ ‘കുറ്റാരോപിതനാണ്’ അയാള്‍ കുറ്റവിമുക്തനാണെന്ന് കോടതി പറയുംവരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഞങ്ങളില്‍ പലരും ‘അവളോടൊപ്പം’ മാത്രമാണ്.

ഒരു സ്ത്രീയെന്ന നിലയ്ക്ക് രാമലീല ‘ഞാന്‍’ കാണരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ അതിലുപരി ഞാനൊരു സിനിമാ പ്രവര്‍ത്തകയാണ്. അതില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും എന്റെ സഹപ്രവര്‍ത്തകരാണ് അവര്‍ക്കു വേണ്ടി ഞാനീ സിനിമ കാണും എന്ന് പറയുന്നത് എന്റെ അഭിപ്രായമാണ്. അതിനുളള അവകാശം നിഷേധിക്കാനാര്‍ക്കും അധികാരമില്ല. അത് പറയുന്നവരെ ഇരട്ടത്താപ്പെന്നും ഡബിള്‍ സ്റ്റാന്റെന്നും പറയുന്നതല്ലേ വിവരക്കേട്? പറയുന്നവരേക്കാള്‍ നിശബ്ദരായിക്കുന്നവരാണ് അപകടകാരികള്‍.

നിങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത അഭിപ്രായം പറയുന്നവരെ തെറി വിളിക്കുന്നത് തോല്‍വിയാണ്. സ്വന്തം അഭിപ്രായം പറയുന്നവരെ തെറിവിളിക്കുന്നവര്‍ കരുതുന്നത് അതൊരു മഹത്തായ പ്രവര്‍ത്തിയാണെന്നാണ്. അത് വിളിക്കുന്നവരുടെ സംസ്‌കാരശൂന്യതയാണ്. ജനിച്ച് വീണയുടനെ നിങ്ങളുടെ നാവില്‍ തേനും വയമ്പിനും പകരം പുരട്ടിയത് മറ്റെന്തെങ്കിലുമാണോ? അതാണോ നിങ്ങളുടെ വാക്കുകള്‍ക്ക് ഇത്ര ദുര്‍ഗന്ധം?. തെറി എഴുതുന്നവന്‍ സ്വയം വായിച്ചു നോക്കില്ലേ?

അവന്റെ അമ്മയോ സഹോദരിയോ മകളോ ഇത് വായിച്ചാലെന്തായിരിക്കും ചിന്തിക്കുക? ഇതിലുള്ള ഏറ്റവും കുറിക്ക് കൊളളുന്ന വാക്ക് തലക്കെട്ടാക്കി ഇതും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, തലക്കെട്ട് മാത്രം നോക്കി തെറി വിളിക്കേണ്ടവര്‍ തെറിവിളിക്കും, അതിനുവേണ്ടിയാണല്ലോ എന്തെങ്കിലും രണ്ടുവരി അഭിപ്രായം എഴുതുമ്പോഴേക്കും അത് വാര്‍ത്തയാക്കുന്നത്. തെറി വിളിക്കുന്നത് വിളിക്കുന്നവന്റെ സംസ്‌കാരം അങ്ങനയേ കരുതുന്നുളളു. വിളിച്ചോ നിനക്ക് ആശ്വാസം കിട്ടുന്നെങ്കില്‍ കിട്ടട്ടെ.

 

Related posts