കേരളത്തില്‍ പെണ്ണുകിട്ടാത്ത യുവാക്കളുടെ ശ്രദ്ധയ്ക്ക്, ബിഹാറില്‍ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന, പിന്നില്‍ പെണ്‍വീട്ടുകാര്‍, സംഭവിക്കുന്നത് ഇങ്ങനെ

ഇന്ത്യയില്‍ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിഹാര്‍. ഇപ്പോള്‍ ഇവിടെ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളിലൊന്ന് കേരളത്തിലെ യുവാക്കളെ ചെറുതായെങ്കിലും ആകര്‍ഷിക്കുന്നതാണ്. മറ്റൊന്നുമല്ല, ബിഹാറില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നത് വളരെയധികം കൂടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം ബിഹാറില്‍ നിര്‍ബന്ധിത വിവാഹത്തിന് തട്ടിക്കൊണ്ടുപോയത് മൂവായിരത്തിലധികം യുവാക്കളെ. ‘പകടുവാ വിവാഹ്’ എന്ന പേരില്‍ ബിഹാറില്‍ അറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിന് വേണ്ടി 3405 യുവാക്കളെയാണ് ഇരയാക്കിയത്.

നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ച പട്‌നയിലെ ഒരു എന്‍ജിനീയര്‍ വധുവിനെ സ്വീകരിക്കാതിരുന്നത് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 2016-ല്‍ 3070, 2015-ല്‍ 3000, 2014-ല്‍ 2526 എന്നിങ്ങനെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളുടെ കണക്ക്. പോലീസ് രേഖകള്‍പ്രകാരം ദിവസവും ശരാശരി ഒമ്പത് ‘പകടുവാ വിവാഹ’ങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളാണ് യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നത്. ചിലപ്പോള്‍ കുറ്റവാളികളെ ഉപയോഗിച്ചുപോലും ഇത് നടത്താറുണ്ട്.

18 വയസിനു മുകളിലുള്ള യുവാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ബിഹാറാണ് മുന്നിലെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 18-30 വയസ്സിനിടയിലുള്ള യുവാക്കളുടെ എണ്ണം 1096 ആണ്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന യുവാക്കളുടെ രാജ്യത്തെ ആകെ കണക്കിന്റെ 17 ശതമാനമാണിത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ ജീവനും കുടുംബത്തിനുംനേരേ ഭീഷണി മുഴക്കിയോ ആണ് ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ ഭൂരിഭാഗവും നടക്കാറുള്ളതെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ വിശദമാക്കി.

Related posts