ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാതായെന്നു യുവതി, മകന്‍ മരിച്ച് മൂന്നാംദിവസം തന്നെ അരുണിനൊപ്പം ജീവിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു!! ബിജുവിന്റെ മരണത്തിലെ നിഗൂഡത പുതിയ തലത്തിലേക്ക്, യുവതിയുടെ കള്ളങ്ങള്‍ പൊളിയുന്നു

തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ കാമുകനില്‍ നിന്നു മര്‍ദനമേറ്റ സംഭവം കൂടുതല്‍ ദുരൂഹതകളിലേക്ക്. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഓരോനിമിഷം ചെല്ലുന്തോറും ദുരൂഹതയേറുകയാണ്. കഴിഞ്ഞവര്‍ഷം മേയ് 23നാണ് ബിജു മരിക്കുന്നത്.

ഈ മരണം കൊലപാതകമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം കടക്കുന്നത്. യുവതിയുടെ മൊഴികളിലെ അവ്യക്തതയും ബിജുവിന്റെ വീട്ടുകാരുടെ പരാതിയും മരണത്തിലെ അസ്വഭാവികത ശരിവയ്ക്കുന്നു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ്. പോസ്റ്റ്‌മോര്‍ട്ടം രേഖകള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി.

ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ബിജുവും, അരുണും തമ്മില്‍ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടില്‍ വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നു വീട്ടില്‍ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

കോലഞ്ചേരിയിലെ ആശുപത്രിയിലുള്ള യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അക്രമം നടന്ന കിടപ്പുമുറയില്‍ താനും ഇളയ കുട്ടിയും ഉണ്ടായിരുന്നതായാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്. തടയാന്‍ ശ്രമിച്ച തന്നെയും അരുണ്‍ മര്‍ദിച്ചെന്നും, പിടിവലിക്കിടെ ഇളയ കുട്ടിക്ക് പരുക്കേറ്റിരിക്കാമെന്നുമാണ് മൊഴി. കുട്ടികളുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി പ്രതി പിന്‍വലിപ്പിച്ചിരുന്നു.

Related posts