മാതാപിതാക്കള്‍ തമ്മിലടിച്ചു, സങ്കടം സഹിക്കവയ്യാതെ പതിനെട്ടുകാരന്‍ കണ്ണൂരില്‍ ആത്മഹത്യ ചെയ്തു, മകന്‍ മരിച്ചതിന് പിന്നാലെ അമ്മയും കിണറ്റില്‍ ചാടി ജീവനൊടുക്കി, തലശേരിയെ നടുക്കിയ സംഭവം ഇങ്ങനെ

മാതാപിതാക്കള്‍ തമ്മിലടിച്ചതില്‍ മനംനൊന്ത് പതിനെട്ടുകാരനായ മകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ ഭാര്യ ബിന്ദുവിനെ(45)യാണ് പുലര്‍ച്ചെ 2.45 ഓടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അര്‍ദ്ധ രാത്രിയില്‍ ബിന്ദുവിനെ കിടപ്പുമുറിയില്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലശേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഫെബ്രുവരി അഞ്ചിന് ഉച്ചയോടെ ബിന്ദുവിന്റെ മകന്‍ അഭിന്‍ രാജ് (18) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.

കണ്ണൂര്‍ ഐടിഐ വിദ്യാര്‍ഥിയായിരുന്നു അഭിന്‍ രാജ്. മകന്‍ മരിച്ചതിന്റെ അഞ്ചാം ദിനത്തിലാണ് അമ്മ ജീവനൊടുക്കിയത്. അഭിന്‍രാജ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മാതാപിതാക്കളായ രവിയും ബിന്ദുവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം രവി വീട്ടില്‍ വന്നിരുന്നില്ല.

അഭിന്‍ രാജിന്റെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഇരുവരുമായി സംസാരിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് ബിന്ദു ജീവനൊടുക്കിയത്. കുടുംബത്തിലെ രണ്ട് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts