ക്ലാസ് വിഷയം ‘കാസ്റ്റ്’ വിഷയമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്ന് ഫെഫ്ക ! നടനുമായി സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് സംവിധായകന്‍; അനിലുമായി ഇനി സിനിമയില്ലെന്ന് ബിനീഷ്

അനില്‍ രാധാകൃഷ്ണ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം ഒത്തുതീര്‍ന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍. കൊച്ചിയില്‍ ഫെഫ്ക വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനിലിന്റെയും ബിനീഷിന്റെയും മറ്റ് ഫെഫ്ക അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ‘അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അക്കാര്യം ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. മറ്റൊരു നടപടി അനിലിനെതിരേ സംഘടന എടുക്കുന്നില്ല. ഫെഫ്ക ഇരുപക്ഷവും ചേരുന്നില്ലെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ക്ലാസ് വിഷയം ഒരു കാസ്റ്റ് വിഷയമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. അനിലിന്റെ പരാമര്‍ശത്തില്‍ ജാതീയത ഇല്ല. ജാതീയതയ്ക്ക് എതിരെയാണ് ഫെഫ്ക നിലകൊള്ളുന്നത്. സിനിമയില്‍ ജാതീയമായ വേര്‍തിരിവില്ല. ഇതില്‍ ജാതീയത ഇല്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും ബോധ്യപ്പെട്ടു. വര്‍ഗപരമായ പരാമര്‍ശം ഉണ്ടായി എന്നത് സംശയപരമായി നിലകൊള്ളുന്നു. ഇരുവരും തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സൗഹൃദം ഇനിയും നിലനില്‍ക്കുമെന്നും ണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

എന്നാല്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയായിരുന്നു ബിനീഷിന്റെ മറുപടി. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് പാസ്പോര്‍ട്ട് ശരിയാക്കേണ്ടതിനാല്‍ പോവുകയാണെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ബിനീഷ് വേദി വിട്ടു. അതേസമയം ബിനീഷുമായി സഹകരിക്കുന്നതില്‍ തനിക്ക് പ്രശ്നമൊന്നും ഇല്ലെന്ന് അനില്‍ വ്യക്തമാക്കി. ബോബന്‍ സാമുവലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് ബിനീഷ് ദുബായിലേക്ക് പോകുന്നതെന്നാണ് വിവരം.

Related posts