ജലന്ധർ ബിഷപ്പിനെതിരായ അന്വേഷണത്തിൽ തൃപ്തി; അറസ്റ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്.

കുറ്റം സമ്മതിച്ചാൽ പോലും തെളിവില്ലെങ്കിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അറസ്റ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും വ്യക്തമാക്കി.

പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളിൽ വളരെയേറെ വൈരുധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ വൈരുധ്യങ്ങൾ ദൂരീകരിച്ച ശേഷമാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും പോലീസ് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്‍റെ പുരോഗതിയും ലഭ്യമായ രേഖകളും പോലീസ് കോടതിക്ക് കൈമാറിയിരുന്നു.

അതേസമയം കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് പൊതുതാത്പര്യ ഹർജിക്കാരോട് കോടതി പറഞ്ഞത്. കേസിലെ പരാതിക്കാരിയും അറസ്റ്റ് ആവശ്യപ്പെടുന്നവരും കുറച്ചുകൂടി ക്ഷമ കാണിക്കണം. കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുക സ്വാഭാവികമാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

പരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആദ്യഘട്ടത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ജലന്ധറിലെത്തി ചോദ്യം ചെയ്ത ശേഷം പോലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകൾ ബിഷപ്പിന്‍റെ കൈയെത്താത്ത ദൂരത്താണെന്നും കോടതി നിരീക്ഷിച്ചു.

കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് ബിഷപ്പിനോട് സെപ്റ്റംബർ 19ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും ഹൈക്കോടതി ഹർജിക്കാരെ അറിയിച്ചു.

Related posts