ജാര്‍ഖണ്ഡില്‍ അടിപതറി ബിജെപി ! കേവല ഭൂരിപക്ഷം കടന്ന് മഹാസഖ്യത്തിന്റെ കുതിപ്പ്; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് സൂചന…

ജാര്‍ഖണ്ഡില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. കോണ്‍ഗ്രസ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രാഷ്ട്രീയ ജനതാ ദള്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് ഏകദേശം ഉറപ്പായി. തൂക്കുസഭയാണെങ്കില്‍ എജെഎസ്യു, ജെവിഎം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപി ചര്‍ച്ച ആരംഭിച്ചിരുന്നു. ഗോത്രമേഖലകളിലാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടത്. ബാര്‍ഹെതില്‍ മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുന്നിലാണ്.

ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന എജെഎസ്യു, എല്‍ജെപി, ജെഡിയു തുടങ്ങിയ പാര്‍ട്ടികള്‍ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടത്. ഒറ്റയ്ക്കു മത്സരിച്ചത് ബിജെപിയ്ക്കു ക്ഷീണമായെന്നാണ് വിലയിരുത്തല്‍.

അധികാരത്തുടര്‍ച്ച തേടുന്ന ബിജെപിക്കും അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണു തിരഞ്ഞെടുപ്പ്. ആര്‍ക്കും കേവല ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയില്ലെന്ന സൂചനയാണു മിക്ക സര്‍വേ ഫലങ്ങളും സൂചിപ്പിച്ചത്. എന്നാല്‍ മഹാസഖ്യം ഭരണത്തിലേറുമെന്ന വ്യക്തമായ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

Related posts