ആലക്കോട്: കൊറോണയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ് മറയാക്കി മലയോരത്ത് തട്ടിപ്പ് സംഘം വിലസുന്നു.
വിദ്യാര്‍ഥികളുടെ വീടുകളില്‍ കയറി ഇറങ്ങുന്ന തട്ടിപ്പ് സംഘങ്ങള്‍ ആണ് മലയോരത്ത് പുതിയ ഭീഷണി ആയിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട പഠനപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ എന്ന വ്യാജേന വീടുകളില്‍ എത്തുന്ന ഈ സംഘം വന്‍ തുക തട്ടി മുങ്ങുകയാണ് പതിവ്.
ചില പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തിയ ശേഷം ബുക്ക് ചെയ്താല്‍ പാഠപുസ്തകങ്ങള്‍ അയച്ചുതരും എന്ന് പറഞ്ഞ് അഡ്വാന്‍സ് തുകയായി പണം വാങ്ങി മുങ്ങുന്നതാണ് ഇവരുടെ രീതി.
ശുദ്ധമായ മലയാളം സംസാരിക്കുന്ന അന്യസംസ്ഥാനക്കാര്‍ ആണ് ഇതിലധികവും. വിദ്യാഭ്യാസ വകുപ്പും അധികൃതരും അറിയാതെയാണ് ഇത്തരക്കാരുടെ പാഠപുസ്തക പരിചയപ്പെടുത്തല്‍.
പഠന സംബന്ധിയായ വിഷയങ്ങളും മറ്റും ചോദിച്ചറിയുന്ന ഇവർ എളുപ്പത്തില്‍ രക്ഷിതാക്കളുടെ പ്രീതി പിടിച്ചുപറ്റും. വായാട്ടുപറമ്പ് കരുവഞ്ചാല്‍ മേഖലകളില്‍ നിരവധി വീട്ടുകാര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
ഇത്തരം തട്ടിപ്പ് സംഘളുടെ വലയില്‍ രക്ഷിതാക്കള്‍ വീഴരുതെന്നും പരിചയമില്ലാത്തവരെ വീടുകളില്‍ പ്രവേശിപ്പിക്കരുത് എന്നും പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.