കൊല്ലം: ബിഎസ്എൻഎലിന്റെ 4-ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള പരിവർത്തനം ജൂണിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭ സാങ്കേതിക നടപടികൾ ആരംഭിച്ച് കഴിഞ്ഞു.ഈ മാറ്റത്തിന് അധിക ഹാർഡ്വെയറുകളും സോഫ്റ്റ് വെയർ അപ്ഗ്രേഡുകളും ആവശ്യമാണ്. അടുത്ത തലമുറ കണക്ടിവിറ്റിയിലേക്കുള്ള സുഗമമായ മാറ്റത്തിനുള്ള അതിവേഗ നീക്കങ്ങളിലാണ് ഇപ്പോൾ ബിഎസ്എൻഎൽ അധികൃതർ.
ഇതിന് മുന്നോടിയായി ഒരു ലക്ഷം സൈറ്റുകളിൽ 4- ജി വിന്യാസം പൂർത്തിയാക്കുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്.ഇവയിൽ 89,000 എണ്ണം ഇതിനകം ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. 72,000 സൈറ്റുകളുടെ കമ്മീഷനിംഗും പൂർത്തിയായി. സിംഗിൾ സെൽ ഫംഗ്ഷൻ ടെസ്റ്റ് പ്രക്രിയകൾ പുരോഗമിക്കുകയാണ്.
2025 മേയ് – ജൂൺ കാലയളവോടെ ഒരു ലക്ഷം സൈറ്റുകളും പ്രവർത്തനക്ഷമമാക്കും.ഇതിനെത്തുടർന്നായിരിക്കും ജൂണിൽ 4- ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിക്കുക.ചൈന, ദക്ഷിണ കൊറിയ, ഫിൻലന്‍ഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾക്കൊപ്പം സ്വന്തമായി 4 -ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.
ജൂണിനു ശേഷം ടെലികോം സാങ്കേതികവിദ്യയിലെ കയറ്റുമതിക്കാരൻ എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തുന്നതിന് 5 -ജി പരിവർത്തനം സഹായകമാകുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.ആഭ്യന്തര ടെലികോം ഉപകരണ ഉത്പാദനം വർധിപ്പിക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല പോലെ പരിശോധന, സർട്ടിഫിക്കേഷൻ സൗകര്യങ്ങളുള്ള ടെലികോം മാനുഫാക്ടറിംഗ് സോൺ സൃഷ്ടിക്കുന്നതിനെ കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.
ഇത് സാധ്യമാക്കുന്നതിന് ബിഎസ്എൻഎൽ ഉന്നതർ നിർമാതാക്കളുമായി ചർച്ച നടത്തി വരികയാണ്. ഇതിലെ പങ്കാളിത്തങ്ങൾ നിർണായകമായതിനാൽ കേന്ദ്ര സർക്കാർ തലത്തിലും തീരുമാനം എടുക്കേണ്ടിവരും.
- എസ്.ആർ. സുധീർ കുമാർ