കൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു! ഒടുവില്‍…

കൂലിപ്പണിക്കു പോയി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ സ്വർണമാല ഇട്ട് കൊതി തീരും മുൻപ് ആരോ കവർന്നു.

സങ്കടം കൊണ്ട് പൊലീസ് സ്റ്റേഷനു മുൻപിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് തിരൂരിലെ സ്വർണാഭരണ വ്യാപാരി.

തിരൂർ പച്ചാട്ടിരി സ്വദേശി ചക്കിയുടെ 2 പവൻ മാലയാണ് ഉത്സവം കണ്ടു മടങ്ങുമ്പോൾ ബസിൽനിന്ന് നഷ്ടപ്പെട്ടത്.

ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ ആരിൽ നിന്നും മാല കണ്ടെടുക്കാനായില്ല.

ഇതോടെ ചക്കി സ്റ്റേഷനു മുൻപിലിരുന്ന് കരച്ചിൽ തുടങ്ങി. സ്വർണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചിൽ.

മാല പോയതറിഞ്ഞ ചക്കി ബഹളം വച്ച സമയം 3 സ്ത്രീകൾ ബസിൽ നിന്ന് ഇറങ്ങി പോയതായി വിവരമുണ്ട്.

ഉത്സവമായതിനാൽ ബസിൽ നല്ല തിരക്കുമുണ്ടായിരുന്നു. ഇതിനിടെ തിരൂരിലെ സ്വർണാഭരണ വ്യാപാരി ഫൈസൽ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച് വീട്ടിലെത്തി.

തുടർന്ന് ഇവർക്ക് നഷ്ടമായതിനു പകരം 2 പവന്റെ പുതിയ മാല സമ്മാനമായി നൽകി. ഇതോടെ സങ്കടക്കണ്ണീർ തുടച്ച് ചക്കി ചിരിച്ചു. നഷ്ടമായ മാല കണ്ടെടുക്കാൻ തിരൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment