ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു! രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനമാണ് അതുവഴി ഞാന്‍ സംരക്ഷിക്കുന്നത്; ചൗക്കിദാര്‍ കാമ്പയിന്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വീണ്ടും ചൗക്കിദാര്‍ കാമ്പയിനിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം. എന്നാല്‍ ഇത്തവണ താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നല്ല മോദി അവകാശപ്പെട്ടത് മറിച്ച് ടോയ്ലറ്റ് കാവല്‍ക്കാരനാണ് എന്നായിരുന്നു. മഹാരാഷ്ട്രയിലെ വര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് താന്‍ ടോയ്ലറ്റ് ചൗക്കിദാര്‍ ആണെന്ന പരാമര്‍ശവുമായി മോദി എത്തിയത്.

”ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ടോയ്ലറ്റുകളുടെ കാവല്‍ക്കാരനാവുക വഴി കോടിക്കണക്കിന് ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് ഞാന്‍ സംരക്ഷിക്കുന്നത്”- മോദി പറഞ്ഞു.

കാവല്‍ക്കാരെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. ശൗചാലയത്തിന്റെ കാവല്‍ക്കാരനായപ്പോള്‍ ഈ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൂടി കാവല്‍ക്കാരനായി താന്‍ മാറിയെന്നും മോദി പറഞ്ഞു.

ഇന്ത്യയിലുള്ള ഹീറോകളെയാണോ പാക്കിസ്ഥാന്‍ ഹീറോകളേയാണോ ജനങ്ങള്‍ക്ക് ആവശ്യമെന്നും മോദി ചോദിച്ചു. നിങ്ങള്‍ക്ക് തെളിവുകളാണോ ആവശ്യം അതോ തെളിവുകളില്‍ അഭിമാനാണോ ആഗ്രഹം എന്നായിരുന്നു മോദിയുടെ ചോദ്യം.

ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്നായിരുന്നു രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ സൂചിപ്പിച്ചുകൊണ്ടുള്ള മോദിയുടെ പരാമര്‍ശം.

പരാജയഭീതി മൂലമാണ് നേതാക്കള്‍ ഒളിച്ചോടുന്നത്. സമാധാന പ്രേമികളായ ഹിന്ദുക്കളെ ഭീകരവാദികളായാണ് കോണ്‍ഗ്രസുകാര്‍ കാണുന്നതെന്നും മോദി പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായ കോണ്‍ഗ്രസിന്റെ ‘ന്യായ്’ പദ്ധതിയെയും മോദി വിമര്‍ശിച്ചു. പണം സ്വന്തമായി എടുക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഓരോ പദ്ധതികളും പ്രഖ്യാപിക്കുന്നതെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

Related posts