ചെറുതോണി: ചേതക് സ്കൂട്ടറിൽ 3,800 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് യുവാവ് കാഷ്മീർ യാത്ര പൂർത്തിയാക്കി. ഇടുക്കിയിൽ ബൈക്ക് വർക്ഷോപ്പ് നടത്തുന്ന മണിയാറൻകുടി സ്വദേശി മാടോലിൽ അൻസിൽ നവാസാണ് (21) സാഹസികയാത്ര നടത്തിയത്.
1999 മോഡൽ ചേതക് സ്കൂട്ടറിൽ കാഷ്മീരിലേക്ക് ഒരു യാത്ര എന്ന സ്വപ്നം ഇതോടെ പൂർത്തീകരിക്കുകയായിരുന്നു അൻസിൽ. ഡിസംബർ 28ന് ഇടുക്കി ആർച്ച്ഡാമിനു മുന്നിൽനിന്നാണ് സ്വപ്നയാത്ര ആരംഭിച്ചത്. പത്തുദിവസം കഴിഞ്ഞപ്പോൾ ഡൽഹിയിലെത്തി. രാത്രികാലങ്ങളിൽ പെട്രോൾ പമ്പിലും മറ്റു സ്ഥലങ്ങളിലും ടെന്റ് കെട്ടി വിശ്രമിച്ചു.
ഉത്തർപ്രദേശിലെത്തിയപ്പോൾ തണുപ്പ് സഹിക്കാൻ പറ്റുന്നതിനുമപ്പുറമായിരുന്നെന്ന് അൻസിൽ പറഞ്ഞു. തണുപ്പ് അതികഠിനമായതോടെ പിന്നീടുള്ള ദിവസങ്ങളിൽ വാടകയ്ക്ക് മുറിയെടുത്താണ് താമസിച്ചത്. അഞ്ചു ദിവസങ്ങൾക്കു ശേഷം യാത്ര തുടർന്നു. പഞ്ചാബിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ആതിഥ്യമര്യാദയുള്ള ആളുകളാണ് ഇവിടെയുളളതെന്നും അൻസിൽ പറഞ്ഞു.
27 വർഷം പഴക്കമുള്ള വാഹനമാണ് യാത്രയ്ക്ക് ഉപയോഗിച്ചത്. ഇത്രയും പഴക്കമുള്ള സ്കൂട്ടറിൽ 3,800 കിലോമീറ്റർ സഞ്ചരിച്ച് തിരികെയെത്തിയെന്നു വിശ്വസിക്കാൻ പലർക്കുമാകുമായിരുന്നില്ല.പഞ്ചാബിലെ യാത്രയിൽ ഒരു രൂപ പോലും ഭക്ഷണത്തിനും താമസത്തിനും ചെലവായില്ല.
എല്ലാ ദിവസവും ആളുകൾ വന്ന് ക്ഷേമകാര്യങ്ങൾ അന്വേഷിക്കും. ഇത്രമാത്രം അതിഥികളെ സ്നേഹിക്കുന്ന മനുഷ്യരെ വേറൊരു സ്ഥലത്തും കാണാനായില്ലെന്നും അൻസിൽ പറഞ്ഞു.
28 ദിവസങ്ങൾകൊണ്ട് അൻസിൽ തന്റെ യാത്ര പൂർത്തിയാക്കി. കാഷ്മീർ യാത്ര വളരെ സന്തോഷകരമായിരുന്നെന്നും അധികം വൈകാതെ അടുത്ത യാത്ര ആരംഭിക്കുമെന്നും അൻസിൽ പറഞ്ഞു.
