ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കുട്ടികളുടെ നഗ്നത തിരഞ്ഞു ! 150 പേരുടെ പട്ടിക തയ്യാറാക്കി കേരള പോലീസ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും…

ബാലലൈംഗികത അന്വേഷിച്ചു നടക്കുന്ന ഞരമ്പുരോഗികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തും പഞ്ഞമില്ല. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞ 150 ആളുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.

ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി തുടങ്ങി.

കേരളാ പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്നത അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയത്.

കുട്ടികളെ പലതും പറഞ്ഞ് പാട്ടിലാക്കി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക്‌നെറ്റുകളിലും ടെലഗ്രാം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്.

തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ ഫ്‌ളാറ്റുകളിലും മറ്റും ചിത്രീകരിച്ച സ്വകാര്യദൃശ്യങ്ങള്‍ വരെ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കുട്ടികളുടെ ഈക്കാലയളവിലെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും സൈബര്‍ ഡോം മുന്നോട്ടുവയ്ക്കുന്നുണ്ട്.

അതേ സമയം ഒരിടവേളയ്ക്കു ശേഷം ഇത്തരം ചിത്രങ്ങള്‍ കാണുന്നതിനായുള്ള വാട്‌സ് ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു.ടെലഗ്രാമില്‍ ഇതു റിപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തലാക്കി.

എന്നാല്‍ അതിന്റെ അഡ്മിന്‍മാര്‍ ആരാണെന്നുള്ള വിവരം ടെലഗ്രാമില്‍ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബര്‍ ഡോം അറിയിച്ചു.

മാത്രമല്ല ലോക്ക് ഡൗണ്‍ കാലത്ത് ചൈല്‍ഡ് പോണോഗ്രഫിയ്ക്കായുള്ള തിരച്ചിലുകള്‍ കേരളത്തില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടാണ് (ഐസിപിഎഫ്) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട്ത്. ഓണ്‍ലൈന്‍ സേര്‍ച്ചുകള്‍ നിരീക്ഷിക്കുന്ന ഡേറ്റ മോണിറ്ററിങ് വെബ്ൈസറ്റുകളിലെ കീവേഡുകള്‍ പരിശോധിച്ചാണ് ഐസിപിഎഫ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഐസിപിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നാണ് സൂചന.

Related posts

Leave a Comment