നോക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് അച്ഛനെ വഴിയില്‍ ഉപേക്ഷിച്ച് മക്കള്‍; റിട്ട.എസ്‌ഐയായ അച്ഛനെ കസേരയിലിരുത്തി കടന്നു കളഞ്ഞു;വട്ടിയൂര്‍ക്കാവില്‍ നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത സംഭവം…

വൃദ്ധരായ മാതാപിതാക്കള്‍ ഒരു ബാധ്യതയെന്ന വിചാരമുള്ള മക്കള്‍ സമൂഹത്തില്‍ ഏറിവരികയാണ്. മാതാപിതാക്കളെ മക്കള്‍ വഴിയില്‍ തള്ളുന്ന സംഭവങ്ങളാണ് നമ്മള്‍ എന്നും കേട്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട.എസ്‌ഐയ്ക്കാണ് ഇപ്പോള്‍ ഈ ദുര്‍ഗതി വന്നു ചേര്‍ന്നത്. വൃദ്ധനായ ഇദ്ദേഹത്തെ മക്കള്‍ കസേരയില്‍ ഇരുത്തി കടന്നുകളയുകയായിരുന്നു.

രാവിലെ എട്ടുമണിയോടെയാണ് ഇദ്ദേഹം കസേരയില്‍ ഇരിപ്പു തുടങ്ങിയത്. ആ ഇരിപ്പ് ഉച്ചവരെ തുടര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസെത്തി തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പിതാവിനെ എത്തിച്ചെങ്കിലും അവിടെ സ്ഥലസൗകര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഏഴ് ആണ്‍മക്കളുണ്ട് ഇദ്ദേഹത്തിന്. 27,000 രൂപ പ്രതിമാസ പെന്‍ഷനുമുണ്ട്. ഭാര്യ ചികിത്സയിലാണ്.

അമ്മയെ കാണാന്‍ ഒപ്പം താമസിച്ചിരുന്ന മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്. മക്കളെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം മക്കള്‍ ഉപേക്ഷിച്ചിട്ടും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പിതാവ് തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.

Related posts