ചില്‍ ബസ് സര്‍വീസ് ആറു ദിവസം കൊണ്ട് നേടിയത് 24 ലക്ഷം; ടോമിന്‍ തച്ചങ്കരിയുടെ ഒരു പദ്ധതികൂടി വിജയം കണ്ടതോടെ തച്ചങ്കരിയെ പുകയ്ക്കാന്‍ യൂണിയന്‍കാര്‍ പുതിയ തന്ത്രങ്ങള്‍ പയറ്റേണ്ടി വരും…

തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാന്‍ യൂണിയന്‍ നേതാക്കള്‍ സകല അടവും പയറ്റുമ്പോള്‍ തച്ചങ്കരിയുടെ ഒരു ഉദ്യമം കൂടി വിജയം കാണുകയാണ്. എസി ലോഫ്‌ളോര്‍ ബസുകളുപയോഗിച്ച് കെഎസ്ആര്‍ടിസി നടത്തിയ ചില്‍ സര്‍വീസ് വന്‍ വിജയമായതോടെ ഇനി എന്തു ചെയ്യും എന്ന ചിന്തയിലാണ് യൂണിയന്‍കാര്‍.

114 ബസുകളുപയോഗിച്ച് നടത്തിയ സര്‍വീസ് ആറുദിവസം കൊണ്ട് നേടിയത് 24 ലക്ഷം രൂപയാണ്. 14 എസി ലോഫ്ളോര്‍ ബസുകള്‍ ഉപയോഗിച്ചുള്ള 20 ഷെഡ്യൂളുകളാണു കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്നത്. ഓഗസ്റ്റ് ഒന്നിനു ചില്‍ ബസ് മറ്റു റൂട്ടുകളില്‍ കൂടി വരുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കുന്നുവെന്നു സിഎംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

ചില്‍ ബസ് കാറ്റഗറിയില്‍ കേരളമൊട്ടാകെ 219 ബസുകള്‍ ഓടിക്കാനാണ് പദ്ധതി. കൃത്യമായ സര്‍വ്വീസ് ക്രമീകരണത്തിലൂടെ ആളില്ലാ ബസുകള്‍ ഓടുന്ന സ്ഥിതി ഇല്ലാതാക്കും. ഓണക്കാലത്ത് ഗണ്യമായ വരുമാനവര്‍ദ്ധനയാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ചില്‍ ബസുകളില്‍ കൂടുതല്‍ സൗകര്യങ്ങളും ഒരുക്കും.

ഹെഡ് റെസ്റ്റ് ഇല്ലാത്ത ബസുകളില്‍ അവ വൈകാതെ ലഭ്യമാക്കും. സീറ്റുകളുടെ എണ്ണം കൂട്ടാനും നിലവിലുള്ള സീറ്റുകള്‍ കുഷ്യന്‍ സീറ്റുകളാക്കാനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ അഞ്ചിനും എട്ടിനുമിടയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

ഏഴു ബസുകള്‍ വീതമാണ് എറണാകുളം, തിരുവനന്തപുരം ഡിപ്പോകളില്‍ നിന്നു സര്‍വീസ് നടത്തുന്നത്. കോഴിക്കോട്, എറണാകുളം സര്‍വീസുകളില്‍ നിന്ന് 50 ലക്ഷം രൂപയുടെ പ്രതിവാര കലക്ഷനാണു ലക്ഷ്യമിടുന്നത്.

ഇതോടെ സ്വകാര്യ എസി ബസുകളുടെ ഈ റൂട്ടുകളിലെ കുത്തകയും തകര്‍ക്കും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം എറണാകുളം ചില്‍ ബസില്‍ രാവിലെയുള്ള ചില ഷെഡ്യൂളുകളില്‍ 35,000 രൂപ വരെ കലക്ഷനുണ്ട്. 24,000 രൂപയാണ് ഈ റൂട്ടിലെ ശരാശരി കലക്ഷന്‍.

ഇത് വലിയ നേട്ടമാണ്. ചില്‍ ബസിന്റെ വരവോടെ ദീര്‍ഘദൂര സര്‍വീസുകളില്‍ എറണാകുളത്തു നിന്നു സീറ്റ് കിട്ടാത്ത പ്രശ്നത്തിനു പരിഹാരമായി. ഓരോ മണിക്കൂറിലും കോഴിക്കോട് സര്‍വീസ് കൂടി വന്നതോടെ എറണാകുളത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കു ഫ്ളൈ ബസിനു പുറമേ അധിക സര്‍വീസുകളായി. ഏതു സമയത്തും മലബാറിലേക്കും കൊച്ചി നഗരത്തിലേക്കും വിമാനത്താവളത്തില്‍ നിന്നു ബസ് കിട്ടും.

വിമാനത്താവളത്തില്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തേക്കു ട്രോളിയില്‍ ലഗേജുമായി എത്താന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനു പരിഹാരമായി രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകള്‍ക്കു മുന്‍പില്‍ നിന്നു ബസില്‍ കയറാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ബസുകളുടെ സമയക്രമം വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ദേശീയ പാതിയിലൂടെയും എം.സി. റോഡിലൂടെയും ഒരുമണിക്കൂര്‍ ഇടവേളകളില്‍ ശീതീകരിച്ച ആധുനിക ബസുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ചില്‍ ബസ്.

അതായത് തിരുവനന്തപുരത്ത് നിന്ന് ഓരോ അര മണിക്കൂര്‍ ഇടവിട്ട് എറണാകുളത്തേക്ക് എന്‍ എച്ചിലൂടേയും എംസി റോഡിലൂടേയും സമാന രീതിയില്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും.

ഈ ബസില്‍ യാത്ര ചെയ്ത് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നവര്‍ക്ക് വടക്കോട്ട് യാത്ര തുടരാന്‍ അവിടെ നിന്നും എല്ലാ അര മണിക്കൂറിലേക്കും കോഴിക്കോട്ടേക്ക് ബസ് സര്‍വ്വീസ്. കോഴിക്കോട് നിന്ന് കാസര്‍ഗോട്ടേയ്ക്കും പാലക്കാട്ടേക്കും എസി യാത്ര. അങ്ങനെ കേരളത്തിന്റെ ബസ് റൂട്ടിനെ മൂന്ന് മേഖലകളായി തിരിച്ച് എല്ലാ ഭാഗത്തേയ്ക്കും എല്ലായ്പ്പോഴും എസി ബസ്. അതാണ് ചില്‍ ബസ് സര്‍വ്വീസുകള്‍.

കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സര്‍വ്വീസുകള്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതല്‍ 1500 രൂപ വരെ ഇവര്‍ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്.

ഇത് തിരിച്ചറിഞ്ഞാണ് ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ സജീവമാക്കി കെ എസ് ആര്‍ ടി സിയുടെ വരുമാനം കുത്തനെ ഉയര്‍ത്താനുള്ള തച്ചങ്കരിയുടെ പദ്ധതി.

Related posts